ഓപറേഷന്‍ ഗംഗ: യുക്രെയ്‌നില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിയത് 6,200 പേര്‍, രണ്ട് ദിവസത്തിനുള്ളില്‍ 7,400 പേര്‍ക്കുകൂടി സാധ്യത

Update: 2022-03-03 15:26 GMT

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം യുക്രെയ്‌നില്‍ നിന്ന് ഓപറേഷന്‍ ഗംഗ വഴി ഇതുവരെ രാജ്യത്ത് 6,200 പേര്‍ തിരിച്ചെത്തി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 7,400 പേര്‍ കൂടി തിരിച്ചെത്തിയേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓപറേഷന്‍ ഗംഗ പദ്ധതിയിലാണ് ഇവര്‍ രാജ്യത്ത് എത്തിയത്.

സംഘര്‍ഷം മൂര്‍ച്ഛിച്ച യുക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനാണ് ഇന്ത്യ ഓപറേഷന്‍ ഗംഗ പ്രഖ്യാപിച്ചത്.

വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും സഹകരിച്ചാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നത്.

ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ നാല് മന്ത്രിമാരെ യുക്രെയ്‌ന്റെ അയല്‍രാജ്യങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യസിന്ധ്യ, കിരന്‍ രിജിജു, ജനറല്‍(റിട്ട)വി കെ സിങ് എന്നിവരെയാണ് യുക്രെയ്‌നില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.

ഒഴിപ്പിക്കാന്‍ വ്യോമസേനയുടെയും എയര്‍ ഇന്ത്യയുടെയും വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

ഫെബ്രുവരി 22നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. അന്നുമുതല്‍ 6,200 പേര്‍ തിരിച്ചെത്തി. അതില്‍ 2,185 പേര്‍ പത്ത് പ്രത്യേക വിമാനങ്ങളിലായി ഇന്നാണ് രാജ്യത്തെത്തിയത്.

ബുക്കാറെസ്റ്റില്‍ നിന്ന് 5, ബുഡാപെസ്റ്റില്‍ നിന്ന് 2, കോസിസില്‍ നിന്ന് ഒന്ന്, റെസ്സോവില്‍നിന്ന് രണ്ടും വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലെത്തിയത്.

വെള്ളിയാഴ്ച 3,500 പേരും മാര്‍ച്ച് 5ന് 3,900 പേരും തിരിച്ചെത്തിയേക്കും.

Tags:    

Similar News