ഓപ്പണ്‍ സര്‍വകലാശാലയല്ല പരിഹാരം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മാര്‍ച്ച് നടത്തി

Update: 2020-09-28 12:23 GMT

കോഴിക്കോട്: ആവശ്യത്തിന് കോളജുകള്‍ അനുവദിക്കാതെ റെഗുലര്‍ പഠനം നടത്താന്‍ കഴിവും യോഗ്യതയുമുള്ള വിദ്യാര്‍ഥികളെ ഓപണ്‍ സര്‍വകലാശാലയിലേക്ക് ആനയിക്കുന്നത് അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി നഈം ഗഫൂര്‍. ഓപണ്‍ സര്‍വകലാശാലയല്ല പരിഹാരം എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എജ്യൂക്കേഷന്‍ സോണല്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ പഠനം തുടരുന്നത്. പ്ലസ് ടുവിന് 80% ത്തിലധികം മാര്‍ക്ക് നേടിയിട്ടും റെഗുലര്‍ പഠനത്തിന് സീറ്റ് കിട്ടാതെ, ഇഷ്ടപ്പെട്ട കോഴ്‌സ് കിട്ടാതെ വിദ്യാര്‍ത്ഥികള്‍ അലയുകയാണ്. പുതിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചും, ഗവ. കോളജുകളും, കോഴ്‌സുകളും അനുവദിച്ചും പ്രശ്‌ന പരിഹാരം കാണുന്നതിന് പകരം ഓപണ്‍ സര്‍വകലാശാല സ്ഥാപിച്ച് തലയൂരാനാണ് സംസ്ഥാന സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുന്നത്.

    ജില്ലാ പ്രസിഡന്റ് റഹീം ചേന്നമംഗലൂര്‍ അധ്യക്ഷത വഹിച്ചു. മാവൂര്‍ റോഡില്‍ നിന്നരംഭിച്ച മാര്‍ച്ച് സോണല്‍ ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ ഷാജിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. ഗവ. കോളജുകളും കോഴ്‌സുകളും അനുവദിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ടി സി സജീര്‍, സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങൊളം, സെക്രട്ടേറിയറ്റംഗം റഈസ് നേതൃത്വം നല്‍കി .


Open university is not the solution; Fraternity Movement held a march




Tags:    

Similar News