രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിയത് 30 ശതമാനം പേര്‍ക്കു മാത്രം; കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്

Update: 2021-10-20 12:58 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിയത് ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കു മാത്രമാണെന്ന് കോണ്‍ഗ്രസ്. കൊവിഡ് വാക്‌സിനേഷന്‍ 100 കോടി താമസിയാതെ കടക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിലാണ് വാക്‌സിന്‍ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് ജെയ്വീര്‍ ഷെര്‍ഗില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമഴിച്ചുവിട്ടത്. 

ഇതുവരെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കാണ് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയത്. ഡിസംബര്‍ 2021നകം സമ്പൂര്‍ണ വാക്‌സിനേഷനെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാകുമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ധനവിലയും മറ്റ് അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു. വിലക്കയറ്റം കുത്തിവയ്പ്പായി സമ്മാനിക്കുന്ന ബിജെപി താമസിയാതെ കുത്തിവയ്പ് ഉല്‍സവം തന്നെ നടക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.

സര്‍ക്കാര്‍ കണക്കനുസരിച്ച് രാജ്യത്ത് ബുധനാഴ്ച 41,36,142 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 99.12 കോടി(99,12,82,283) ഡോസ് വാക്‌സിന്‍ ആകെ നല്‍കി.