ഓണവിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കും

പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡുകള്‍

Update: 2020-08-13 14:32 GMT

കല്‍പ്പറ്റ: ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങും. ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുക. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന നടത്താനാണ് തീരുമാനം.

മായം കലരാത്ത സുരക്ഷിതമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ വൃത്തി, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക, സ്ഥാപനം നിയമാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക എന്നിവയാണ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍,പപ്പടം, പായസം മിക്സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അജി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിന്റെ സുരക്ഷയേക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 1800 425 1125 (ടോള്‍ ഫ്രീ), ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ (8943346192), കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ (9072639570), മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ (7593873342),സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ ( 8943346570).




Tags:    

Similar News