ഒമിക്രോണ്‍: മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ആര്‍ക്കും വിദേശയാത്രാ ചരിത്രമില്ല

Update: 2021-12-14 15:42 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച എട്ടുപേരില്‍ ആര്‍ക്കും വിദേശയാത്രാ ചരിത്രമില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഇന്ന് രോഗം ബാധിച്ച എട്ട് പേരില്‍ ഏഴ് പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസായ് വിരാറിലുള്ളയാളാണ്. വിദേശയാത്രാ ചരിത്രമില്ലാത്തവ എട്ട് പേര്‍ക്ക് ഒരു പ്രദേശത്ത് രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്.

എട്ട് പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 28ആയി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആണ്. 

മഹാരാഷ്ട്രയിലെ 28 കേസുകളില്‍ 12 എണ്ണവും മുംബൈയിലാണ്. 10 എണ്ണം പിംപ്രി ചഞ്ച്വാഡിലുമുള്ളവരാണ്. കല്യാന്‍ ഡോംബിവലിയിലും പൂനെയിലും നാഗ്പൂരിലും ലാതൂരിലും വിരാരിലും ഓരോരുത്തര്‍ വീതവുമുണ്ട്.

മഹാരാഷ്ട്രയിലെ 9 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 19 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.

ഡല്‍ഹിയില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും യാത്രാ ചരിത്രമുണ്ടെന്ന് മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ഇതുവരെ ആറ് പേര്‍ക്കാണ് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരെയും ലോക് നായക് ജയ് പ്രകാശ് നാരായന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നി്ന്ന് നേരിട്ട് കൊണ്ടുവരികയായിരുന്നുവെന്ന് ജയ്ന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം 684ആയി. ആകെ സജീവ രോഗികള്‍ 6,481ആണ്. 686 പേര്‍ രോഗമുക്തരായി. 24 പേര്‍ മരിച്ചു.