ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗം വ്യാഴാഴ്ച

Update: 2021-12-22 06:07 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടയില്‍ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല.

ഇന്ത്യയില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്, 57 പേര്‍. മഹാരാഷ്ട്ര 54, തെലങ്കാന 24, കര്‍ണാടക 19, രാജസ്ഥാന്‍ 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ഇതിനു പുറമെ ജമ്മു കശ്മീര്‍, ഒഡീഷ, യുപി എന്നിവിടങ്ങളില്‍ 2 പേര്‍ക്കു വീതം രോഗം സ്ഥിരീകരിച്ചു. ആന്ധ്ര, ഛത്തിസ്ഗഢ്, ലഡാക്ക്, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒരാള്‍ക്കു വീതവും രോഗം സ്ഥിരീകരിച്ചു.

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കൂടാതെ രാത്രി കര്‍ഫ്യൂ പോലുള്ള നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കൊവിഡ് പ്രതിദിന രോഗബാധ കഴിഞ്ഞ ആഴ്ചയേക്കാള്‍ പത്ത് ശതമാനം കൂടുതലോ ആകെ കിടക്കകളില്‍ 40 ശതമാനത്തോളം രോഗികളെ പ്രവേശിപ്പിക്കുകയോ ചെയ്ത ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, പരിശോധന എന്നിവയും വര്‍ധിപ്പിക്കണം.

ഒമിക്രോണിനു പുറമെ ഡല്‍റ്റയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 6,317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 318 പേര്‍ മരിച്ചു.

ഒമിക്രോണ്‍ ഡല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുള്ള വകഭേദമായാണ് കരുതപ്പെടുന്നത്. യുഎസ്സില്‍ 73 ശതമാനം പേര്‍ക്കും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചു.

ഒമിക്രോണിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കി.