ഡല്‍ഹിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ശേഖരിച്ച 84 ശതമാനം സാംപിളിലും ഒമിക്രോണ്‍

Update: 2022-01-03 09:36 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ പടിവാതിക്കലെന്ന് വ്യക്തമാക്കി കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നു. കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് ശേഖരിച്ച 84 ശതമാനം സാംപിളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു.

ഡിസംബര്‍ 30-31 തിയ്യതികളില്‍ ശേഖരിച്ച സാംപിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു.

രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ ഇപ്പോഴേ ഒമിക്രോണ്‍ ബാധയുണ്ട്.

രാജ്യത്ത് ഇതുവരെ 1,700 പേര്‍ക്ക് കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്കുവച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത്.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 33,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 123 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധ മൂലം മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.