മെയ് മാസം രാജ്യത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ച 1.29 കോടി വാക്‌സിനില്‍ ഉപയോഗിച്ചത് 22 ലക്ഷം മാത്രം

Update: 2021-06-12 09:53 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാവുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കെട്ടിക്കെടുക്കുന്നു. മെയ് മാസത്തില്‍ ആകെ അയച്ച വാക്‌സിന്റെ 17 ശതമാനം മാത്രമാണ് ഉപയോഗിച്ചതെന്ന് വാക്‌സിന്‍ ഡാറ്റാബാങ്ക് പരിശോധനയില്‍ വ്യക്തമായി.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ ജൂണ്‍ 4ാം തിയ്യതി 7.4 കോടി വാക്‌സിനാണ് രാജ്യത്ത് ലഭ്യമായത്. അതില്‍ 1.85 കോടി വാക്‌സന്‍ സ്വകാര്യ ആശുപത്രികളിലേക്കാണ് നല്‍കിയത്.

രാജ്യത്താകമാനമുള്ള സ്വകാര്യആശുപത്രികള്‍ ഇതില്‍ നിന്ന് 1.29 കോടി വാങ്ങി. എന്നാല്‍ സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ഇതില്‍ നിന്ന് ആകെ 22 ലക്ഷം മാത്രമാണ് ഉപയോഗിച്ചത്.

സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഉയര്‍ന്ന തുകയായിരിക്കും ഇതിനു കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത.്

എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന വാക്‌സിന്‍ 7.5 ശതമാനം മാത്രമാണെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

ചില മാധ്യമങ്ങളുടെ കണക്കുപ്രകാരം 25 ശതമാനമാണ് കെട്ടിക്കെടുക്കുന്നത .ഇത്തരും റിപോര്‍ട്ടുകള്‍ ശരിയല്ലെന്നും ശരിയായ കണക്കുകള്‍ വരേണ്ടിവരുമെന്നും സര്‍ക്കാര്‍ പറയുന്നു.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കാവുന്ന പരമാവധി വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

കൊവിഷീല്‍ഡ് ഡോസൊന്നിന് 780 രൂപ, സ്പുട്‌നിക് 1145 രൂപ, കൊവാക്‌സിന്‍ 1410 എന്നതിനു പുറമെ 150 രൂപ സര്‍വീസ് ചാര്‍ജും ഈടാക്കാം.

പുതിയ വാക്‌സിന്‍ നയപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം.