3.5 കോടി പേര്‍ക്ക് സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡുമായി ഒഡീഷ മുഖ്യമന്ത്രി

Update: 2021-08-15 09:22 GMT

ഭുവനേശ്വര്‍: ഒഡീഷക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സമ്മാനമായി സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്. സംസ്ഥാനത്തെ 3.5 കോടി ജനങ്ങള്‍ക്കാണ് സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡിന്റെ പ്രയോജനം ലഭിക്കുകയെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു. ബിജു സ്വസ്ഥ്യ കല്യാണ്‍ യോജന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ പുതിയൊരു അധ്യായമാണ് ഇതെന്നും ഇത്തരമൊരു പദ്ധതി രാജ്യത്തൊരിടത്തും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ മുഴുവന്‍ ജനങ്ങളും എന്റെ കുടുംബത്തിലുള്ളവരാണ്. ചികില്‍സക്കുവേണ്ടി ആളുകള്‍ ഭൂമി വില്‍ക്കുന്നതും വീട് വില്‍ക്കുന്നതും കുട്ടികളുടെ സ്‌കൂള്‍ പഠിപ്പ് നിര്‍ത്തിവയ്ക്കുന്നതിന്റെയുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അവരുടെ സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളും ഒഴിവാക്കാനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച ചികില്‍സാ കേന്ദ്രങ്ങളില്‍ ചെലവില്ലാതെ ചികില്‍സ നല്‍കുകയെന്നതാണ് തന്റെ മുന്നിലുള്ള പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായ ഹെല്‍ത്ത് കാര്‍ഡുകള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്യും.

96 ലക്ഷം കുടുംബങ്ങളില്‍ 3.5 കോടി പേര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് ഒഡീഷ.

സംസ്ഥാന, കേന്ദ്ര ഭക്ഷ്യസുരക്ഷാ സൗജന്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഈ കാര്‍ഡുവഴി ചികില്‍സ ലഭിക്കും. ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വരെ ചികില്‍സാസഹായം ലഭിക്കും. സ്ത്രീകള്‍ക്ക് പരിധി 10 ലക്ഷമാണ്.

സംസ്ഥാനത്തെ 200 ആശുപത്രികളില്‍ നിന്നാണ് ചികില്‍സ ലഭിക്കുക.

Tags: