ഇനി പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രം ചർച്ച: പാകിസ്താനെതിരേ രാജ്നാഥ് സിങ്

അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചു.

Update: 2019-08-18 12:57 GMT

ന്യൂഡൽഹി: കശ്മീർ വിഷയത്തിലല്ല പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമാണിനി പാകിസ്താനോട് ചർച്ചയ്ക്കൊള്ളുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഹരിയാനയിൽ ബിജെപിയുടെ ജൻ ആശിർവാദ് യാത്രയിലാണ് രാജ്നാഥ് സിങ് പാകിസ്താനെതിരേ ആഞ്ഞടിച്ചത്. തീവ്രവാദം പ്രോൽസാഹിപ്പിക്കുന്നത് നിർത്താതെ ഇനി പാകിസ്താനുമായി ചർച്ചയില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ പാകിസ്താൻ ആഗോളതലത്തിൽ ഒറ്റപ്പെട്ടുവെന്നും ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ കാര്യത്തിൽ ഇന്ത്യക്കെതിരെ പാകിസ്താൻ മറ്റു രാജ്യങ്ങളുടെ വാതിലുകൾ മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പുനഃസംഘടനയെ ചൊല്ലിയുള്ള പോര് ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎന്‍ രക്ഷാസമിതി നിലപാടെടുത്തതിന് പിന്നാലെയാണ് ഇന്ത്യ നയം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളിൽ കൂടി ഇന്റർനെറ്റ് സേവനം പുന:സ്ഥാപിച്ചു. ജമ്മു, സാംബ, കത്വ , ഉധംപുർ, റെയ്സി ജില്ലകളിലാണ് ഇൻറർനെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. പതിനേഴ് ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ ഇന്നലെ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ഇന്നും കൂടുതൽ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കും.

Similar News