'കഴിക്കാന്‍ ഒന്നുമില്ല, പക്ഷേ, കുട്ടികളെയുണ്ടാക്കും': മുസ് ലിം വിരുദ്ധപരാമര്‍ശവുമായി കന്നഡ ചാനല്‍ അവതാരകന്‍; പോലിസ് കേസെടുത്തു

Update: 2022-03-08 11:44 GMT

ബെംഗളൂരു: മുസ് ലിംകള്‍ക്കെതിരേ അനുചിതവും അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയ കന്നഡ ചാനല്‍ അവതാരകനെതിരേ മുല്‍കി പോലിസ് കേസെടുത്തു. ദക്ഷിണ കന്നഡയിലെ ചാനല്‍ അവതാരകന്‍ അരുണ്‍ ബഡിഗറാണ് ഒരു ടിവി സംവാദത്തിനിടയില്‍ പ്രകോപനപരമായി സംസാരിച്ചത്.

പബ്ലിക് ടിവി ചാനലിന്റെ വാര്‍ത്താവതാരകനാണ് അരുണ്‍ ബഡിഗെര്‍. ഫെബ്രുവരി 22നാണ് വിദ്വേഷ പരാമര്‍ശം കുത്തിനിറച്ച ഒരു പരിപാടി പബ്ലിക് ടിവി സംപ്രേഷണം ചെയ്തത്. പരിപാടിക്കിടയില്‍ ബജ്‌റംഗ്ദള്‍ നേതാവ് ഹര്‍ഷയുടെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് അരുണ്‍ മുസ് ലിംകള്‍ക്കെതിരേ അപകീര്‍ത്തികരമായ വാക്കുകള്‍ പ്രയോഗിച്ചത്.

കോണ്‍ഗ്രസ്സിനെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്നുവെന്ന വ്യാജേനെ ഇയാള്‍, മുസ് ലിംകള്‍ക്ക് തിന്നാനും കുടിക്കാനുമൊന്നുമില്ലെങ്കിലും കുട്ടികളെ ധാരാളമായി ഉണ്ടാക്കുമെന്ന് പരിഹസിച്ചു.

മുല്‍കിയിലെ താമസക്കാരനായ എസ് അബ്ദുള്‍ ഖാദറാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.

ചര്‍ച്ചയില്‍ ഇടപെട്ട് ഇയാള്‍ പറഞ്ഞതിന്റെ ഏകദേശരൂപം ഇതാണ്;

'കോണ്‍ഗ്രസ്സുകാര്‍ ഇവിടെയുള്ളതിനാല്‍ അവരോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. നമ്മള്‍ എത്രത്തോളം സഹിക്കണം? 1947ല്‍ വിഭജനം നടന്നപ്പോള്‍ പാകിസ്താന്‍ ഒരു ഇസ് ലാമിക രാജ്യമായും നമ്മുടെ രാഷ്ട്രം ഒരു മതേതര രാജ്യമായും മാറി. ഭരണാധികാരികള്‍ ഹിന്ദുക്കളേക്കാള്‍ മുസ് ലിംകളെ പ്രീണിപ്പിച്ചു, അതും ഞങ്ങള്‍ സഹിച്ചു. ഹിന്ദുക്കള്‍ക്ക് രാജ്യത്തിന്റെ നിയമം അനുസരിക്കണം, എന്നാല്‍ മുസ് ലിംകള്‍ക്ക് രാജ്യത്തിന്റെ നിയമവും ശരിഅത്ത് നിയമവും ഉണ്ട്, അതും ഞങ്ങള്‍ സഹിച്ചു. മുസ് ലിംകള്‍ക്ക് മതം പ്രചരിപ്പിക്കാനും ഖുറാന്‍ പഠിപ്പിക്കാനും മദ്രസകള്‍ സ്ഥാപിക്കുകയും സര്‍ക്കാര്‍ അവയ്ക്ക് ധനസഹായം നല്‍കുകയും ചെയ്തു, അതും ഞങ്ങള്‍ സഹിച്ചു.

അവര്‍ക്ക് ഉടുക്കാന്‍ വസ്ത്രമില്ലെങ്കിലും കഴിക്കാന്‍ ഭക്ഷണമില്ലെങ്കിലും വിദ്യാഭ്യാസം നേടി സാമ്പത്തികമായി വളരാന്‍ അവരെ ഉപദേശിക്കുന്നില്ല. പകരം അവര്‍ക്ക് 4-5 തവണ വിവാഹം കഴിക്കാന്‍ അവസരം നല്‍കി, 4-5 കുട്ടികളെ പ്രസവിച്ച് അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിച്ചു. അതും ഞങ്ങള്‍ സഹിച്ചു. കശ്മീരില്‍ പണ്ഡിറ്റുകളെ കൊലപ്പെടുത്തി, അവിടെ നിന്ന് ആട്ടിയോടിച്ചു, അതും ഈ രാജ്യത്തെ ജനങ്ങള്‍ സഹിച്ചു''. 

Tags: