തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തിച്ചികിത്സ നിഷേധിക്കുന്നു; പ്രതിഷേധവുമായി എസ്ഡിപിഐ

Update: 2021-06-23 17:37 GMT

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കൊവിഡ് ഇതര കിടത്തി ചികിത്സ നിര്‍ത്തിയതായി പരാതി ഉയരുന്ന സാഹചര്യം പരിശോധിച്ച് നടപടിയെടുക്കണമെന്ന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

തിരൂരങ്ങാടി, വള്ളികുന്ന്, (പൂര്‍ണ്ണമായും) വേങ്ങര, താനൂര്‍ ( ഭാഗികമായും) മണ്ഡലത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികളെ സ്ഥലസൗകര്യമില്ലെന്നു പറഞ്ഞു മടക്കി അയക്കുന്നുവെന്ന് വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ട്. പ്രസവ ചികിത്സ മാത്രമാണ് നടക്കുന്നത്. കൊവിഡ് കിടത്തി ചികിത്സ സൗകര്യം വര്‍ധിപ്പിച്ചതോടെയാണ് കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തിച്ചികിത്സ ഇല്ലാതായത്. ഓപ്പറേഷന്‍ തിയറ്ററും പത്തിലേറെ സ്‌പെഷല്‍റ്റി ഡോക്ടര്‍മാരും ആശുപത്രിയിലുണ്ട്.

എല്ല് പൊട്ടി ചികിത്സ തേടിയെത്തിയ നന്നമ്പ്ര പാണ്ടിമുറ്റം സ്വദേശിയെ കഴിഞ്ഞ ദിവസം മടക്കിയയച്ചു. വേറെയും രോഗികളെ മടക്കിയയച്ചിട്ടുണ്ട്.

നേരത്തെ കിടത്തി ചികിത്സ വാര്‍ഡുണ്ടായിരുന്ന കുട്ടികളുടെയും സ്ത്രീകളുടെയും കെട്ടിടത്തില്‍ 3 നിലകളും, കൂടാതെ ഡിഇഐസി കെട്ടിടവും കൊവിഡ് ചികിത്സക്കായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ പഴയ കെട്ടിടത്തിലെ 20 വാര്‍ഡുകള്‍ മാത്രമാണ് കൊവിഡ് കിടത്തി ചികിത്സയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 181 വാര്‍ഡുകളാക്കി ഉയര്‍ത്തി. 120 കിടക്കകളാണ് ആദ്യം നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് 181 ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതോടെ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടം മുക്കാല്‍ ഭാഗവും എടുക്കേണ്ടി വന്നതായും പറയുന്നു. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇപ്പോള്‍ പ്രസവ ചികിത്സ നടത്തുന്നത്.

കൊവിഡ് ഇതര രോഗികള്‍ക്കായി 39 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.ഇതില്‍ ഭൂരിഭാഗവും പ്രസവത്തിനുവന്നവരാണ്. ഇതില്‍ 5 കിടക്കകള്‍ പാലിയേറ്റീവ് വാര്‍ഡില്‍ സൗകര്യപ്പെടുത്തുമെന്നും പറയുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞവര്‍ ഉള്‍പ്പെടെയുള്ളവരെ ഇവരോടൊപ്പം കിടത്തിയാല്‍ അണുബാധക്ക് സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പേ വാര്‍ഡ് കെട്ടിടം, പഴയ ഐ പി ബ്ലോക്ക്, ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഒഴിവുള്ളതിനാല്‍ ഇവ ഉപയോഗപ്പെടുത്തി കൊവിഡ് ഇതര രോഗികള്‍ക്ക് കിടത്തി ചികിത്സ ആരംഭിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സാധരണക്കാരുടെ ആശ്രയമായ ഇവിടെ നിന്ന് ദൂരങ്ങള്‍ താണ്ടി ചികിത്സ തേടാനും, വലിയ തുകകള്‍ നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനും കഴിയാത്ത സാഹചര്യം അധികൃതര്‍ മനസ്സിലാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, ജാഫര്‍ ചെമ്മാട്, ജലീല്‍ ചെമ്മാട്, ജമാല്‍ തിരൂരങ്ങാടി സംസാരിച്ചു.