നൊബേല്‍ പുരസ്‌കാര ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

Update: 2021-12-26 10:33 GMT

ജൊഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90ാം വയസ്സിലാണ് അന്ത്യം. വര്‍ണവിവേചനത്തിനെതിരേ പോരാടിയാണ് ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പായ ടുട്ടു ലോകശ്രദ്ധയിലേക്ക് വന്നത്. കാന്‍സര്‍ബാധിതനായി ചികില്‍സയിലിരിക്കേയാണ് അന്ത്യം.

ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വംശക്കാരനായ ആംഗ്ലിക്കാന്‍ ആര്‍ച്ച് ബിഷപ്പാണ്. വംശീയ ഭരണകൂടത്തിന്റെ ചെയ്തികളെ ലോകശ്രദ്ധയിലെത്തിക്കാന്‍ തന്റെ വ്യക്തിപ്രഭാവം ബിഷപ്പ് ടുട്ടു സമര്‍ത്ഥമായി ഉപയോഗിച്ചു. 1996 മുതല്‍ 1998 വരെ ട്രൂത്ത് ആന്റ് റികണ്‍സിലേഷന്‍ കമ്മീഷന്‍ മേധാവിയായിരുന്നു. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിരവധി അനീതികള്‍ വെളിച്ചത്തുകൊണ്ടുവന്നു.

ഡെസ്മണ്ട് ടുട്ടു സമാനതകളില്ലാത്ത രാജ്യസ്‌നേഹിയായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റാമഫോസ അഭിപ്രായപ്പെട്ടു.

2005ല്‍ അദ്ദേഹം ഇന്ത്യയിലെത്തി. കേരളവും സന്ദര്‍ശിച്ചു.

1931 ഒക്ടോബര്‍ 7ാം തിയ്യതി ക്ലെര്‍ക്‌സ്‌ഡോര്‍പ്പില്‍ ജനനം. ലണ്ടന്‍ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1984ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 

Tags: