യുഎഇയില്‍ വിദേശികള്‍ക്ക് കമ്പനി തുടങ്ങാന്‍ സ്‌പോണ്‍സര്‍ഷിപ്പ് വേണ്ട: നിയമം ഡിസംബറില്‍ പ്രബല്യത്തിലാകും

ഡിസംബര്‍ ഒന്നിന് നിലവില്‍ വരുന്ന ഭേദഗതി പ്രകാരം 100 ശതമാനം നിക്ഷേപവും വിദേശി പൗരന്മാര്‍ക്ക് നടത്താനാകും.

Update: 2020-11-24 07:30 GMT

അബുദാബി: യുഎഇയില്‍ വിദേശികള്‍ക്ക് കമ്പനി തുടങ്ങാന്‍ ഇനി മുതല്‍ സ്‌പോണ്‍സര്‍മാരെ ആവശ്യമില്ല. യുഎഇ കമ്പനികളില്‍ വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥതാവകാശം അനുവദിക്കാന്‍ ഭരണകൂടം തീരുമാനുച്ചു. വിദേശികള്‍ക്ക് കമ്പനി തുടങ്ങണമെങ്കില്‍ സ്വദേശികള്‍ സ്‌പോണ്‍സര്‍മാരായിരിക്കണമെന്ന നിലവിലെ നിബന്ധനയാണ് ഒഴിവാക്കിയത്. പ്രവാസിമലയാളികള്‍ക്കടക്കം ഒട്ടേറെപേര്‍ക്ക് ഗുണകരമായ പ്രഖ്യാപനം ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

നിലവിലെ നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49 ശതമാനവും യുഎഇ പൗരനോ, പൂര്‍ണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ 51 ശതമാനവും എന്നായിരുന്നു വ്യവസ്ഥ. ഈ രീതിയില്‍ മാത്രമായിരുന്നു വിദേശികള്‍ക്ക് കമ്പനി തുടങ്ങാന്‍ അനുവാദമുണ്ടായിരുന്നത്. ഡിസംബര്‍ ഒന്നിന് നിലവില്‍ വരുന്ന ഭേദഗതി പ്രകാരം 100 ശതമാനം നിക്ഷേപവും വിദേശി പൗരന്മാര്‍ക്ക് നടത്താനാകും. ഫ്രീ സോണില്‍ നേരത്തെ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍, എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ വിദേശനിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലകളില്‍ നിയമഭേദഗതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.

Tags:    

Similar News