'എസ്ഐആറില്‍ തടസമുണ്ടാക്കാന്‍ അനുവദിക്കില്ല'; മമത ബാനര്‍ജി ഫയല്‍ ചെയ്ത കേസില്‍ സുപ്രിംകോടതി
ബംഗാളില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി സുപിംകോടതി നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിവരുന്ന വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി. എസ്‌ഐആര്‍ പ്രക്രിയയ്ക്ക് തടസമുണ്ടാക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. എസ്‌ഐആര്‍ ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഉത്തരവ്.
തടസമുണ്ടാക്കുകയല്ല, തടസങ്ങള്‍ നീക്കാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും, ഏതെങ്കിലും വിധത്തില്‍ എസ്‌ഐആറില്‍ തടസമുണ്ടാക്കലോ വൈകിപ്പിക്കലോ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. എന്തെങ്കിലും ഉത്തരവുകളോ വ്യക്തതയോ ആവശ്യമാണെങ്കില്‍ അത് പുറപ്പെടുവിക്കും. എന്നാല്‍ എസ്ഐആര്‍ പ്രക്രിയയ്ക്ക് ഒരു തടസവുമുണ്ടാക്കാന്‍ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേര്‍ത്തു.
പുനഃപരിശോധനാ നടപടിക്രമങ്ങള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എന്‍ വി അഞ്ജരിയ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് നിര്‍ദേശിച്ചു. ബംഗാളില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി സുപിംകോടതി ഒരാഴ്ച കൂടി നീട്ടുകയും ചെയ്തു. സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കാനാണ് സമയം നീട്ടിയത്. നേരത്തെ ഫെബ്രുവരി 14നായിരുന്നു അവസാന തീയതി.
എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ ബംഗാള്‍ ഡിജിപിയോട് സുപ്രിംകോടതി വിശദീകരണം തേടി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. ആക്രമണങ്ങളില്‍ നടപടി എടുത്തില്ലെന്ന കമ്മീഷന്റെ ആരോപണത്തിനു പിന്നാലെയാണ് നടപടി. മുതിര്‍ന്ന അഭിഭാഷകന്‍ ഡി എസ് നായ്ഡുവാണ് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായത്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ നിയമനത്തെക്കുറിച്ച് അദ്ദേഹം ആശങ്ക ഉന്നയിച്ചു. അര്‍ധ-ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഇആര്‍ഒകമാര്‍ക്ക് മതിയായ വിധിനിര്‍ണയ പരിചയം ഉണ്ടായിരിക്കണമെന്നും അദ്ദേഹം വാദിച്ചു.
എസ്ഐആര്‍ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ബുധനാഴ്ച സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി വാദിച്ചിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച സൂക്ഷ പരിശോധകര്‍ വോട്ടര്‍മാരുടെ പേരുകള്‍ ലിസ്റ്റില്‍ നിന്ന് വെട്ടുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു. കൂടാതെ ഫോം സെവന്‍ ഉപയോഗിച്ച് വ്യാപകമായ രീതിയില്‍ വോട്ടുകള്‍ വെട്ടുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. 2025ലെ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത ബാനര്‍ജി സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതിയില്‍ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിങ് മുഖ്യമന്ത്രിയായി ഇതോടെ മമത ബാനര്‍ജി മാറുകയും ചെയ്തു.

