കേരള സിലബസ്സില്‍ ഇനി മോഡറേഷനില്ല; ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും

Update: 2022-04-06 16:38 GMT

കൊച്ചി: കേരള സിലബസ്സില്‍ മോഡറേഷന്‍ അവസാനിപ്പിക്കാനും ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്താനും കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായി. കേരള സിലബസ്സില്‍ 10,12 ക്ലാസ്സ് പൊതു പരീക്ഷയിലാണ് മോഡറേഷന്‍ പൂര്‍ണമായി ഒഴിവാക്കുന്നത്. കൂടാതെ ഗ്രേസ് മാര്‍ക്ക് തിയറി മാര്‍ക്കിനോടൊപ്പം ചേര്‍ക്കുന്ന രീതി മാറ്റി ഗ്രേസ് മാര്‍ക്ക് പ്രത്യേകമായി രേഖപ്പെടുത്താനും ഉത്തരവായി. 90 ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുമില്ല.

കേരള സിബിഎസ്‌സി സ്‌കൂള്‍ മാനേജ്‌മെന്റും ഏതാനും വിദ്യാര്‍ത്ഥികളുമാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

മോഡറേഷനെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന വിദ്യാഭാസ സെക്രട്ടറിമാരുടെയും ബോര്‍ഡ് ചെയര്‍മാന്‍മാരുടെയും സംയുക്ത യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മോഡറേഷന്‍ പൂര്‍ണമായും ഒഴിവാക്കാനും ഗ്രേസ് മാര്‍ക്ക്, മറ്റ് മാര്‍ക്കില്‍ നിന്നും വേര്‍പെടുത്തി പ്രത്യേകം മാര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തുവാനും തീരുമാനിച്ചു. 2018 മുതല്‍ നടപ്പാക്കാമെന്ന് കേരളം കേന്ദ്രത്തിന് ഉറപ്പ് നല്‍കി. പക്ഷേ, അത് നടപ്പായില്ല.

തുടര്‍ന്നാണ് കേരള സിബിഎസ്‌സി സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം വന്ന സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ചിലേക്ക് അപ്പീല്‍ പോയിരുന്നു. അതിലാണ് വിധി പുറപ്പെടുവിച്ചത്. 

Tags:    

Similar News