'സംശയം എത്ര ശക്തമാണെങ്കിലും തെളിവിനു പകരമാവില്ല'; 12വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ വെറുതെ വിട്ട് കോടതി
ലഖ്‌നോ: ബലാല്‍സംഗ, കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു പ്രതി ഉള്‍പ്പെടെ രണ്ട് പേരെ കുറ്റവിമുക്തരാക്കി കോടതി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോള്‍ , ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേസില്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പ്രവൃത്തിയെ കുറിച്ച് ബോധ്യമുണ്ടെന്ന് പറഞ്ഞ കോടതി, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസില്‍ വിധി പറയാനാവില്ല എന്നു നിരീക്ഷിച്ചു.
2012ല്‍ ലഖ്‌നൗവില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പുട്ടായി, ദിലീപ് എന്നീ രണ്ട് പേര്‍ക്ക്‌വധശിക്ഷയും ജീവപര്യന്തം തടവും വിധിച്ച അലഹബാദ് ഹൈക്കോടതിയുടെ 2018ലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രോസിക്യൂഷന്‍ ന്യായമായ സംശയത്തിന് അതീതമായി കേസ് തെളിയിക്കണം എന്നത് ക്രിമിനല്‍ നിയമശാസ്ത്രത്തിന്റെ സ്ഥിരമായ ഒരു തത്വമാണ്. കുറ്റാരോപണ സാഹചര്യങ്ങള്‍ പ്രതിയുടെ കുറ്റബോധത്തിലേക്ക് മാത്രം വിരല്‍ ചൂണ്ടുന്നതും അയാളുടെ നിരപരാധിത്വവുമായോ മറ്റാരുടെയെങ്കിലും കുറ്റബോധവുമായോ പൊരുത്തപ്പെടാത്തതായിരിക്കണം, ' കോടതി നിരീക്ഷിച്ചു.
'രേഖകളില്‍ ലഭ്യമായ തെളിവുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തതില്‍ നിന്ന്, എല്ലാത്തരം സംശയങ്ങള്‍ക്കും അതീതമായി കേസ് തെളിയിക്കുന്നതായി വിശേഷിപ്പിക്കാവുന്ന തെളിവുകള്‍ ശേഖരിച്ചുകൊണ്ട് പ്രതികളുടെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് വളരെയധികം വീഴ്ച സംഭവിച്ചതായി ഞങ്ങള്‍ക്ക് തോന്നുന്നു,' കോടതി പറഞ്ഞു.സംശയം എത്ര ശക്തമാണെങ്കിലും, തെളിവിന് പകരമാകില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.
