ഇനി കീഴ്ജാതിക്കാരനും ജയിലില്‍ പാചക ജോലി ചെയ്യാം; 120 വര്‍ഷം പഴക്കമുള്ള രാജസ്ഥാന്‍ ജയില്‍ നിയമം ഭേദഗതി ചെയ്തു

Update: 2021-03-17 17:37 GMT

ജയ്പൂര്‍: കീഴ്ജാതിക്കാരെ പാചകജോലി എല്‍പ്പിക്കുന്നതിനെ തടയുന്ന ജയിലില്‍ നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഈ വര്‍ഷം ജനുവരിയിലാണ് വിചിത്രമായ ഈ നിയമം ഭേദഗതി ചെയ്തത്. ബ്രിട്ടീഷുകാരുടെ കാലത്ത് രൂപം കൊടുത്ത ഈ നിയമമനുസരിച്ച് പാചകം ബ്രാഹ്മണര്‍ക്കും മറ്റ് തോട്ടിപ്പണികള്‍ കീഴ്ജാതിക്കാര്‍ക്കുമാണ് നീക്കിവച്ചിരുന്നത്. ജാതിയും മതവുമനുസരിച്ച് ജയില്‍പ്പുള്ളികളെ തരംതിരിക്കുന്ന നിയമത്തിനാണ് ഇതോടെ അന്ത്യമായത്.

രാജസ്ഥാന്‍ ജയില്‍ ഡിജിപി(പ്രിസന്‍) രാജീവ് ദസോത്താണ് നിയമം ഭേദഗതി ചെയ്യാന്‍ മുന്‍കയ്യെടുത്തത്. ദി പ്രിസന്‍ ആക്റ്റ്, 1894(സെന്‍ട്രല്‍ ആക്റ്റ് നമ്പ. 9 ഓഫ് 1894) അനുസരിച്ച് ജാതിയനുസരിച്ചാണ് ജയിലില്‍ തടവ് പുള്ളികളെ ജോലിയേല്‍പ്പിച്ചിരുന്നത്. രാജ്യം സ്വതന്ത്രമായിട്ടും അത് തുടര്‍ന്നു. ഇത്തരമൊരു നിയമം ഉള്ള വിവരം ചില എന്‍ജിഒകളാണ് ഡിജിപിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. അതദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയാണ് 20 ദിവസത്തിനുള്ളില്‍ നിയമം ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിച്ചത്.

2021 ഫെബ്രുവരി 12ന് നിയമം ഭേദഗതി ചെയ്തു. ആദിവാസി ഗോത്രങ്ങളെ കുറ്റവാളി ഗോത്രങ്ങളായി പരിഗണിക്കുന്ന വകുപ്പും പുതിയ നിയമത്തില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Tags: