മഹാരാഷ്ട്ര നിയമസഭയില്‍ നാളെ അവിശ്വാസവോട്ടെടുപ്പ്

Update: 2022-06-29 03:37 GMT

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നാളെ അവിശ്വാസവോട്ടെടുപ്പിനെ നേരിടും. അവിശ്വാസം നേരിടാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്ത് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നിയമസഭാ സെക്രട്ടറി രാജേന്ദ്ര ഭഗത്തിന് അയച്ചു.

നാളെ രാവിലെ 11 മണിക്കാണ് അവിശ്വാസപ്രമേയ അവതരണത്തിനുവേണ്ടി പ്രത്യേക നിയമസഭാ യോഗം ചേരുക. 

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ്  കത്തില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലായിരുന്ന ഫഡ്‌നാവിസ് മുംബൈയില്‍ ഇറങ്ങിയതിനു പിന്നാലെയാണ് ഗവര്‍ണറെ കണ്ടത്.

അതേസമയം വിശ്വാസ വോട്ടെടുപ്പ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഉദ്ദവും കോടതിയെ സമീപിച്ചിരുന്നു. സഭയില്‍ അവിശ്വാസം കൊണ്ടുവന്നാല്‍ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉദ്ദവ് ക്യാംപ് ഇപ്പോഴുമുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎല്‍എമാരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.