'നിലാവ്' പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്; പുന:സ്ഥാപിക്കുന്നത് 10.5 ലക്ഷം തെരുവു വിളക്കുകള്‍

Update: 2021-08-09 12:37 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച 'നിലാവ്' പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്ക്. പരമ്പരാഗത തെരുവു വിളക്കുകള്‍ മാറ്റി ഊര്‍ജ്ജക്ഷമതയുള്ളയതും പരിസ്ഥിതിസൗഹൃദവുമായ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2 ലക്ഷം വിളക്കുകളാണ് മാറ്റി സ്ഥാപിക്കപ്പെട്ടത്. പദ്ധതിയുടെ ഭാഗമായി മൊത്തം 10.5 ലക്ഷം തെരുവു വിളക്കുകളാണ് പുന:സ്ഥാപിക്കപ്പെടുന്നത്. 411 ഗ്രാമ പഞ്ചായത്തുകളും 35 നഗരസഭകളും ഉള്‍പ്പടെ ആകെ 446 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ആണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലായത്.

പ്രതിവര്‍ഷം 185 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഈ പദ്ധതി വഴി ലാഭിക്കാന്‍ സാധിക്കും. വൈദ്യുതി ബില്‍ ഇനത്തില്‍ പ്രതിവര്‍ഷം 80 കോടി രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലാഭിക്കുവാനും കഴിയും. കൂടാതെ പ്രതിവര്‍ഷം 165 കിലോ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാനും 10.5 കിലോഗ്രാം മെര്‍ക്കുറി ഭൂമിയില്‍ ലയിക്കുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കരുതുന്നു. 298 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

Tags: