ജയില്‍ച്ചാട്ടം തുടര്‍ക്കഥയായി നൈജീരിയ; വെള്ളിയാഴ്ച മാത്രം രക്ഷപ്പെട്ടത് 575 പേര്‍

Update: 2021-10-23 19:21 GMT

ലാഗോസ്: സായുധര്‍ തെക്ക് കിഴക്കന്‍ നൈജീരിയിലെ ജയില്‍ ആക്രമിച്ച് അന്തേവാസികളെ രക്ഷപ്പെടുത്തി. വെളളിയാഴ്ച മാത്രം 575 പേരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ഈ വര്‍ഷത്തെ മൂന്നാമത്തെ ജയില്‍ച്ചാട്ടമാണ് വെള്ളിയാഴ്ച നടന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷമായി സായുധര്‍ പല കറക്ഷണല്‍ ഹോമുകളും  ആക്രമിച്ച് തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നു. സുരക്ഷാസേനയുടെ എണ്ണത്തിലെ കുറവും ദുര്‍ബലമായ സുരക്ഷാസംവിധാനവുമാണ് ജയിലുകള്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്. ഏതാനും വര്‍ഷമായി നൈജീരിയയില്‍ തടവ് ചാട്ടം വ്യാപകമാണ്. ചാടിപ്പോകുന്നവരില്‍ ചെറിയൊരു ശതമാനത്തെ മാത്രമേ തിരിച്ചെത്തിക്കാനാവാറുള്ളൂ. തിരിച്ചെത്തി നിയമനടപടി നേരിടുന്ന ഒരു വിഭാഗവും ജയിലിലുണ്ട്. 

2017നു ശേഷം 4,307 പേര്‍ ഇതുവരെ ജയില്‍ ചാടിയിട്ടുണ്ടെന്ന് ദി കേബിള്‍ എന്ന നൈജീരിയന്‍ പത്രം ജൂലൈയില്‍ റിപോര്‍ട്ട് ചെയ്തു.

2021ല്‍ മാത്രം 2,000 പേര്‍ രക്ഷപ്പെട്ടു. സപ്തംബര്‍ 13നു മാത്രം 240 പേര്‍ രക്ഷപ്പെട്ടു. ഏപ്രില്‍ 5ന് 1,800 പേരും രക്ഷപ്പെട്ടു.

സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തടവറ ആക്രമിച്ചശേഷം ജയില്‍പ്പുള്ളികളെ രക്ഷപ്പെടുത്തുകയാണ് നൈജീരിയയില്‍ പതിവ്.

നൈജീരിയന്‍ ജയിലില്‍ 70,000 പേരാണ് ഉള്ളത്. അതില്‍ 27 ശതമാനം അതായത് ഏകദേശം 20000 പേര്‍ മാത്രമേ ശിക്ഷാതടവുകാരുള്ളൂ.

Tags: