പുല്‍വാമ സായുധാക്രമണം: മസൂദ് അസ്ഹർ ആൽവി അടക്കം 18 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം

Update: 2020-08-25 13:14 GMT

ജമ്മു കശ്മീര്‍: 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ സായുധാക്രമണ കേസില്‍ മസൂദ് അസ്ഹർ ആൽവി അടക്കം 18 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

13,500 പേജ് വരുന്ന കുറ്റപത്രത്തില്‍ മസൂദ് അസ്ഹദിനു പുറമെ ഏതാനും പാകിസ്താന്‍ പൗരന്മാരെയും പ്രതിചേര്‍ത്തിട്ടുണ്ട്.

റാവൂഫ് അസ്ഗര്‍ ആൽവി, അമ്മാര്‍ ആൽവി, മൊഹ്‌മദ് ഇസ്മയില്‍, മുഹമ്മദ് ഉമര്‍ ഫാറൂഖ്, മൊഹ്‌മദ് കമ്‌റാന്‍ അലി, ക്വാറി യാസിര്‍ തുടങ്ങിയവരാണ് മസൂദ് അസ്ഹദിനു  പുറമെ കുറ്റപത്രത്തില്‍ പേര് പറഞ്ഞിട്ടുള്ള മറ്റ് ചില പാക്‌സ്താന്‍ പൗരന്മാര്‍.

ചാര്‍ജ് ഷീറ്റില്‍ പേര് പറഞ്ഞ ആറ് പേര്‍ ജീവിച്ചിരിപ്പില്ല.

പ്രതിപ്പട്ടികയില്‍ പെട്ട സാഖിര്‍ ബഷീര്‍, ഇന്‍ഷാ ജാന്‍, പീര്‍ താരിഖ് അഹ്‌മദ് ഷാ, മൊഹ്‌മദ് അബ്ബാസ് റാത്തര്‍, ബിലാല്‍ അഹമ്മദ് കുച്ചെ, മുദസിര്‍ അഹ്‌മദ് ഖാന്‍, സമീര്‍ അഹ്‌മദ് ദാര്‍, അഷ്ാഖ് അഹ്‌മദ് നെന്‍ഗ്രൂ, ആദില്‍ അഹ്‌മദ് ദാര്‍ തുടങ്ങിയര്‍ പുല്‍വാമയിലെ താമസക്കാരാണ്.

ശ്രീനഗറിലെ താമസക്കാരായ വായിസ് ഉല്‍ ഇസ്ലാം, ബഡ്ഗാമിലെ മൊഹ്‌മദ് ഇഖ്ബാല്‍ രാത്തര്‍, അനന്ത്‌നാഗിലെ സജ്ജാദ് അഹ്‌മദ് ഭട്ട് തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഹാജിബാലില്‍ മരക്കമ്പനി നടത്തുന്ന അഹ്‌മദ് കുച്ചെയെ പുല്‍വാമ ആക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിലെ പ്രധാന സൂത്രധാരന്‍ ഇയാളുടെ വീട്ടില്‍ താമസിച്ചാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 2500 ഓളം വരുന്ന ജവാന്മാരുടെ കണ്‍വോയിലേക്കാണ് ഒരു കാറ് നിറച്ച് സ്‌ഫോടകവസ്ത്തുക്കളുമായി ചാവേര്‍ ഓടിച്ചകയറ്റിയത്.  

Tags:    

Similar News