പശ്ചിമ ബംഗാളില്‍ അല്‍ ഖാഇദാ പ്രവര്‍ത്തകനെന്നാരോപിച്ച് ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

Update: 2020-09-27 03:35 GMT

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ നിന്ന് ഒരാളെ കൂടി അല്‍ ഖാഇദ ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇതോടെ ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് അറസ്റ്റിലാവുന്നവരുടെ എണ്ണം 10 ആയി. രാജ്യത്ത് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുമ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. 

മുര്‍ഷിദാബാദിലെ സമിം അന്‍സാരിയെയാണ് സംസ്ഥാന പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇന്നു തന്നെ അന്‍സാരിയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. 

സപ്തംബര്‍ 19ാം തിയ്യതി കേരളത്തിലും പശ്ചിബംഗാളിലുമായി 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂന്നു പേര്‍ കേരളത്തിലും ബാക്കി പശ്ചിമബംഗാളില്‍ നിന്നുമാണ് അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ നിന്ന് ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തെന്ന് എന്‍ഐഎ പറയുന്നു. 'ജിഹാദി സാഹിത്യം', ബോംബുനിര്‍മാണവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ടത്രെ.

''പ്രാഥമിക അന്വേഷണമനുസരിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള അല്‍ ഖാഇദാ ബന്ധമുള്ളവരാണ് ഇവര്‍. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് സംഘടിപ്പിക്കപ്പെട്ടത്. ഡല്‍ഹി ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. അതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകാനിരിക്കെയാണ അറസ്റ്റിലായത്- എന്‍ഐഎ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇവരെ അറസ്റ്റ് ചെയ്തതുവഴി നടക്കുമായിരുന്ന ഒരു ആക്രമണത്തെ തടയിടാന്‍ കഴിഞ്ഞെന്നും എന്‍ഐഎ അവകാശപ്പെടുന്നു.

Similar News