കര്‍ഷകരുമായുള്ള അടുത്ത ചര്‍ച്ച ഡിസംബര്‍ 9ന്; താങ്ങുവില സമ്പ്രദായം തുടരുമെന്ന് കൃഷിമന്ത്രി

Update: 2020-12-05 19:22 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷരുമായി നടന്ന അഞ്ചാം വട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ അടുത്ത ചര്‍ച്ച ഡിസംബര്‍ ഒന് നടക്കും. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നും താങ്ങുവില സമ്പ്രദായം പഴയ പോലെ തുടരുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തിമൊര്‍ ഉറപ്പുനല്‍കി. കര്‍ഷകപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം വിജ്ഞാന്‍ ഭവനില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

താങ്ങുവില സമ്പ്രാദായം തുടരുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു ഭീഷണിയുമില്ല. അക്കാര്യത്തില്‍ സംശയക്കേണ്ടകാര്യമില്ല. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഞങ്ങളത് പരിഹരിക്കും. മണ്ഡികളെ പുതിയ തീരുമാനം ബാധിക്കുകയില്ല. എപിഎംസികളെ ശക്തിപ്പെടുത്താനുളള നീക്കം സര്‍ക്കാര്‍ നടത്തും. അതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് തീര്‍ക്കാന്‍ തയ്യാറാണ്''- മന്ത്രി പറഞ്ഞു.

ഞങ്ങള്‍ ചില നിര്‍ദേശങ്ങള്‍ വച്ചെങ്കിലും അത് ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടില്ല. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് ഞങ്ങള്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കര്‍ഷകര്‍ തന്നെ നിര്‍ദേശങ്ങള്‍ വയ്ക്കുകയാണെങ്കില്‍ അത് കുറച്ചകൂടെ എളുപ്പമാണ്. അടുത്ത ഒമ്പതാം തിയ്യതി ഒരു ചര്‍ച്ച കൂടെയുണ്ട്. തണുപ്പുകാലമായതിനാല്‍ എല്ലാ കുട്ടികളെയും പ്രായമായവരെയും വീട്ടിലേക്കയയ്ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു- മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും മന്ത്രിപറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പോസിറ്റീവായ നീക്കങ്ങളൊന്നും ദൃശ്യമല്ലാത്ത സാഹചര്യത്തില്‍ കര്‍ഷകസംഘടനകള്‍ ഡിസംബര്‍ 8ാം തിയ്യതി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.