കൊല്ലങ്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

Update: 2021-10-26 01:40 GMT

പാലക്കാട്: കൊല്ലങ്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. വടക്കേഞ്ചേരി സ്വദേശി വാസുവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കടയില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തത്. ആനമാറി പാതനാറയിലെ സോപ്പ് കടയുടെ മറവിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.


1850 ഡിറ്റനേറ്റര്‍, 1073 ജലാറ്റിന്‍ സ്റ്റിക്കുകള്‍, മൂന്ന് ചാക്ക് ഓലപ്പടക്കം എന്നവയാണ് കൊല്ലങ്കോട് പോലിസ് പിടിച്ചെടുത്തത്. രാവിലെ തന്നെ ഇവിടെ സ്‌ഫോടക വസ്തു ശേഖരം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് ആനമാറിയില്‍ എത്തിയിരുന്നു.

വാസുവിനെ വിളിച്ചെങ്കിലും വന്നില്ല. തുടര്‍ന്ന് പോലിസ് പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വാസുവിന് നേരത്തെ പടക്കക്കച്ചവടത്തിന് ലൈസന്‍സ് ഉണ്ടായിരുന്നു. ഇതിന്റെ മറവിലാണ് ഇയാള്‍ സ്‌ഫോടക വസ്തു ശേഖരിച്ചതെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി കൊല്ലങ്കോട് പോലിസ് അറിയിച്ചു.