പാലക്കാട് ചന്ദ്രനഗറിലെ ബാങ്ക് കവര്‍ച്ച: മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

Update: 2021-08-14 06:38 GMT

പാലക്കാട്: ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ചാക്കേസില്‍ മോഷ്ടാവ് പിടിയില്‍. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി നിഖില്‍ അശോക് ജോഷിയാണ് പിടിയിലായത്. മോഷണത്തിനായി ഒരു മാസത്തോളം പാലക്കാട് താമസിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെത്തിയ കേരളാ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 26നാണ് മരുതറോഡ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയില്‍ കവര്‍ച്ച നടന്നത്.

ഏഴരക്കിലോ സ്വര്‍ണവും പതിനെണ്ണായിരം രൂപയുമാണ് കവര്‍ന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നില്‍കൂടുതല്‍ പേരുണ്ട് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ നാസിക് സ്വദേശി ഒറ്റയ്ക്കാണ് കവര്‍ച്ച നടത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

പ്രഫഷണല്‍ മോഷ്ടാവാണ് ഇയാള്‍. ഏറെ നാളുകളായി ബാങ്കും പരിസരവും നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് മഹരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഇന്നോവയില്‍ ഇയാള്‍ പാലക്കാട് എത്തി.