ദുരന്തക്കയങ്ങളില്‍ ജീവന്‍ പണയപ്പെടുത്തി അലിയുടെ രക്ഷാപ്രവര്‍ത്തനം

Update: 2021-06-17 17:59 GMT

യു പി ജലീല്‍

പേരാമ്പ്ര: ദുരന്തങ്ങളുടെ വാര്‍ത്തയറിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ പണയം വെച്ച് മുന്നിട്ടിറങ്ങുകയാണ് പേരാമ്പ്ര പന്തിരിക്കരയിലെ കയനൊത്ത് മീത്തല്‍ ഒ ടി അലി. കഴിഞ്ഞ ദിവസം എടച്ചേരിയില്‍ കിണര്‍ കുഴിക്കുന്നതിനിടെ മുങ്ങി മരിച്ച കായക്കൊടിയിലെ മയങ്ങി യില്‍ കുഞ്ഞമ്മദിന്റെ മൃതദേഹം കിണറ്റിനടിയില്‍നിന്ന് പുറത്തെടുത്തത് അലിയുടെ നേതൃത്വത്തിലാണ്. സുഹൃത്ത് വഴി വിവരം ലഭിച്ചതോടെയാണ് സംഭവസ്ഥലത്തെത്തുന്നത്. നിര്‍മാണത്തിലിരിക്കുന്ന കിണര്‍ 55 അടി താഴ്ചയിലായിരുന്നു. ഒന്നേകാല്‍ മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ രണ്ടാള്‍ വെള്ളത്തില്‍ മുങ്ങിയാണ് മൃതദേഹം കണ്ടത്തിയത്.

തുടര്‍ന്ന് കൂട്ടുകാരന്‍ അര്‍ഷാദും കൂടി ഇറങ്ങി. ഒന്നര മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന മണ്ണില്‍ ആഴ്ന്ന് കിടക്കുകയായിരുന്നു മരിച്ച ആള്‍. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. മണ്ണിടിയാന്‍ സാധ്യതയുള്ള കിണറ്റില്‍ ഇറങ്ങി ഒന്നര മണിക്കൂര്‍ നേരം രക്ഷാപ്ര വര്‍ത്തനം നടത്തിയത്. ചെറിയ തോതില്‍ മണ്ണും കല്ലും താഴേക്കു വീണിരുന്നതായി അലി പറയുന്നു. നിരവധി തവണ മുങ്ങിയാണ് തിരച്ചില്‍ നടത്തിയത്.

ആളുകള്‍ പകച്ച് നിന്ന സമയത്ത് പന്തിരിക്കരയിലെ പോലീസ് സ്‌റ്റേഷനടുത്ത് വായുസഞ്ചാരം കിട്ടാന്‍ സധ്യത കുറഞ്ഞ ആഴമേറിയ കിണറ്റില്‍ വീണ സ്ത്രീയെ രക്ഷപ്പെടുത്തിയത് അലിയുടെ ധൈര്യം കൊണ്ട് മാത്രമാണ്. എസ്ഡിപിഐ പ്രവര്‍ത്തകനായ അലി കഴിഞ്ഞ പ്രളയ കാലത്ത് വയനാട് എറണാകുളം ഭാഗങ്ങളില്‍ വെള്ളത്തില്‍ മുങ്ങിയ 400 ഓളം കിണറുകള്‍ വൃത്തിയാക്കാന്‍ എസ്ഡിപിഐ റസ്‌ക്യു ടീമില്‍ വോളണ്ടിയറായി സേവനം നടത്തിയിരുന്നു.

കൊറോണ വൈറസ് പടര്‍ന്ന തുടക്ക കാലം കൂത്താളി ഒരു വീട്ടില്‍ കിടന്ന 4 ദിവസം പഴകിയ മൃതദേഹം ഏറ്റെടുക്കാന്‍ ആരും തയാറാകാതിരുന്നപ്പോള്‍ പുറത്തെടുത്ത് സംസ്‌കരിച്ചതും അലിയുടെ നേതൃത്വത്തിലായിരുന്നു.

കിണര്‍ നിര്‍മാണ വിദഗ്ധനായ ജോലികള്‍ ചെയ്യുന്ന അലി കുറ്റിയാടി ജനകീയ ദുരന്തനിവാരണ സേന വളണ്ടിയര്‍, കുറ്റിയാടി മേഖലാ എമര്‍ജന്‍സി ടീം ജോ: സിക്രട്ടറി, എസ്ഡിപിഐ വോളണ്ടിയര്‍ ടീം ലീഡര്‍, ആര്‍ആര്‍ടി വോളണ്ടിയര്‍ കൂടിയാണ്.