സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും

Update: 2020-12-24 08:39 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെയാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. കോളജുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി നാലിന് തുറക്കാന്‍ അനുമതി നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ 28 മുതല്‍ കോളജുകളില്‍ ഹാജരാകണം.

രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് പ്രവര്‍ത്തനസമയം. വിദ്യാര്‍ഥിക്ക് പരമാവധി അഞ്ച് മണിക്കൂറായിരിക്കും അധ്യായനം. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റുകളാക്കിയും അധ്യായനം ക്രമീകരിക്കാം. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കും. സെമസ്റ്റര്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ഹാജറോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് കോളജുകള്‍ പ്രവര്‍ത്തിക്കേണ്ടത്. കോളജുകളിലും സര്‍വകലാശാലകളിലും അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മുഴുവന്‍ പി.ജി ക്ലാസുകളുമാണ് ആരംഭിക്കേണ്ടത്.