പ്രവാസികളുടെ സ്വപ്നങ്ങള്‍ ഇരുട്ടിലാഴ്ത്തി കൊവിഡ് വ്യാപിക്കുന്നു; കുവൈത്തില്‍ ഇതുവരെ ജോലി നഷ്ടപ്പെട്ടത് രണ്ടര ലക്ഷം പേര്‍ക്കെന്ന് റിപോര്‍ട്ട്

Update: 2020-04-13 08:44 GMT

കുവൈത്ത് സിറ്റി:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കി നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. കുവൈത്തില്‍ ഇതുവരെ രണ്ടര ലക്ഷത്തോളം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദിനംപ്രതി ഏകദേശം 1000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു. ഭൂരിപക്ഷം പേരും തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ഭക്ഷണം കണ്ടെത്താന്‍ വരെ ഇവര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പ്രവാസികളെ സംബന്ധിച്ച് വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അല്‍ ഖബാസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.

റെസിഡന്‍സി നിയമം ലംഘിക്കുന്നവരുടെയും തൊഴില്‍രഹിതരുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്.

കൊവിഡ് വ്യാപനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലുള്ള സ്തംഭനാവസ്ഥ ഈ വര്‍ഷം അവസാനം വരെ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതുമൂലം നൂറുകണക്കിന് സ്ഥാപനങ്ങള്‍ വരുംനാളുകളിലും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നിരവധി പേര്‍ക്ക് ഇനിയും തൊഴില്‍ നഷ്ടമാകുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബാര്‍ബര്‍ ഷോപ്പുകള്‍, തുണിക്കടകള്‍, കാര്‍ ഗാരേജുകള്‍, കഫേ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ നിലവിലെ സാഹചര്യം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

കൊവിഡ് മൂലമുള്ള പ്രതിസന്ധി ഇനിയും രൂക്ഷമായാല്‍ രണ്ടര ലക്ഷത്തില്‍ അധികം പേര്‍ തൊഴില്‍ഭീഷണി നേരിട്ടേക്കാമെന്നും നിരീക്ഷകര്‍ പറയുന്നു. പൂര്‍ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജിലീബ്, മഹ്ബൂല പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും തൊഴില്‍പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.

പ്രതിസന്ധി അവസാനിക്കുന്നതുവരെ ഇവര്‍ എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രവാസികള്‍ ചോദിക്കുന്നത്. ഇതിനുപുറമേ, പ്രവാസികളുടെ നേരെ കുവൈത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വര്‍ധിക്കുന്നതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് ഇത്തരം അവസ്ഥകള്‍ കൊണ്ടെത്തിക്കുമെന്നാണ് അല്‍ ഖബാസ് റിപോര്‍ട്ട് ചെയ്തത് .