എന്‍ 95 മാസ്‌ക്കുകള്‍ നാല് തവണ അണുനശീകരണം നടത്തി ഉപയോഗിക്കണമെന്ന് എഐഐഎംഎസ്

Update: 2020-04-07 11:58 GMT

ന്യൂഡല്‍ഹി: സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമത്തെ തുടര്‍ന്ന് എന്‍ 95 മാസ്‌ക്കുകള്‍ അണുനശീകരണം നടത്തി ഉപയോഗിക്കാന്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സര്‍ക്കുലര്‍. മാസ്‌ക്കുകള്‍ അടക്കമുള്ള സുരക്ഷാകിറ്റുകള്‍ക്ക് ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് അവ പുനരുപയോഗിക്കണമെന്ന് എഐഐഎംഎസ് നിര്‍ദേശിച്ചത്. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശര്‍മ്മയാണ് ഡയറക്ടര്‍ ഡോ. രന്‍ദീപ് ഗുലേരിയയുടെ അനുമതിയോടെ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഓരോരുത്തരും നാല് തവണയെങ്കിലും ഒരു മാസ്‌ക്ക് അണുനശീകരണം നടത്തി ഉപയോഗിക്കണം. 20 ദിവസത്തേക്ക് ഒരു മാസ്‌ക്ക് മാത്രമേ നല്‍കുകയുള്ളൂ. ഡോക്ടര്‍മാര്‍, നഴ്‌സിങ് സ്റ്റാഫ്, സാങ്കേതിക വിദഗ്ധര്‍, സെക്യൂരിറ്റി സ്റ്റാഫ്, മെയിന്റനന്‍സ് സ്റ്റാഫ് തുടങ്ങിയവര്‍ക്കും മാസ്‌ക്ക് നല്‍കും. ഏതൊക്കെ വിഭാഗങ്ങള്‍ക്ക് ആരാണ് മാസ്‌ക്ക് നല്‍കുകയെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാസ്‌ക്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളുടെയും അഭാവം ഇന്ത്യയിലെ ആരോഗ്യമേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. നിലവില്‍ നൂറില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു.

ലോകാരോഗ്യ സംഘടന കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ സുരക്ഷാ ഉപകരണങ്ങളുടെ ക്ഷാമം ലോകവിപണിയില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആ കാലത്തും അവയുടെ കയറ്റുമതി നടത്തി ലാഭം നേടാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് നിരവധി കോണില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

Similar News