സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ പുതിയ സംവിധാനമായി

Update: 2022-06-04 11:53 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പര്‍ TR5നു പകരമായാണിത്. പൊതുജനങ്ങള്‍ക്കു സര്‍ക്കാര്‍ ഓഫിസുകളില്‍ വേഗത്തില്‍ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

ജൂണ്‍ ഒന്നു മുതല്‍ eTR5 സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 15 വരെ താലൂക്ക് തലം വരെയുള്ള ഓഫിസുകളിലും 30 വരെ മറ്റെല്ലാ ഓഫിസുകളിലും സമാന്തര സംവിധാനമായി ആരംഭിച്ചിട്ടുള്ള eTR5 ജൂലൈ ഒന്നു മുതല്‍ പൂര്‍ണ തോതില്‍ പ്രാബല്യത്തിലാകും. അതോടെ പേപ്പറിലുള്ള TR5 പൂര്‍ണമായി ഒഴിവാകും.

സംസ്ഥാന സര്‍ക്കാരിലേക്കുള്ള വരവുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നല്‍കിയ ഇട്രഷറിയില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത ter5t.reasury.kerala.gov.in മൊഡ്യൂള്‍ വഴിയാണ് eTR5 സംവിധാനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജീവനക്കാര്‍ക്കു മാത്രമേ eTR5 വഴി തുക സ്വീകരിക്കാന്‍ കഴിയൂ. ഒരു ഓഫിസില്‍ ഒടുക്കേണ്ട തുക ആ ഓഫിസിലെ ഏതൊരു ജീവനക്കാരനും ഇന്റര്‍നെറ്റ് സേവനമുള്ള കംപ്യൂട്ടര്‍ മുഖേനയോ മൊബൈലിലൂടെയോ സ്വീകരിക്കാം. തുക അടച്ച വിവരം ഉടന്‍ തുക ഒടുക്കുന്നയാളുടെ മൊബൈലില്‍ ലഭിക്കുകയും ചെയ്യും. ഓഫിസില്‍ സ്വീകരിക്കുന്ന തുകയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏതു സമയവും മേലധികാരികള്‍ക്കു പരിശോധിക്കാനാകുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

ഫീല്‍ഡ് ഓഫിസര്‍മാര്‍ക്ക് മൊബൈലിലൂടെ എവിടെനിന്നും തുക സ്വീകരിക്കാന്‍ സാധിക്കും. പുതിയ സംവിധാനം സംബന്ധിച്ച പരിശീലനം ട്രഷറി വകുപ്പ് മറ്റു വകുപ്പുകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കു നല്‍കിക്കഴിഞ്ഞു. ഇവര്‍ അതതു വകുപ്പുകളിലെ മറ്റ് ഓഫിസര്‍മാര്‍ക്കു പരിശീലനം നല്‍കും.

eTR5 നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെ പണമിടപാട് സുതാര്യമാകും. അടച്ച തുക എത്രയെന്ന് അറിയാന്‍ ഇടപാടുകാരനു കഴിയും. ഓഫിസില്‍ അന്നതു ലഭിക്കുന്ന തുക ഉടന്‍ സര്‍ക്കാര്‍ ശീര്‍ഷകത്തിലേക്കു വരവുവയ്ക്കപ്പെടുകയും ഇടപാടിന്റെ റീകണ്‍സിലിയേഷന്‍ അതതു ദിവസംതന്നെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്യും