മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം

Update: 2021-05-26 12:31 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കോവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവും പുതിയ മാര്‍ഗനിര്‍ദേശം ബാധകമാവുക. 10ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റും.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ആറു മുതല്‍ 8 അംഗങ്ങള്‍ വരെ ഉള്ള വീടുകളിലാണെങ്കില്‍ ഒരു ബാത്ത് അറ്റാച്ഡ് റൂം ഉള്‍പ്പെടെ മൂന്നു റൂമുകളും മൂന്നു ബാത്‌റൂമുകളും ഉണ്ടെങ്കില്‍ മാത്രം ഹോം ക്വാറന്റൈന് അനുമതിയുള്ളു. 9, 10 അംഗങ്ങളുള്ള വീടുകളില്‍ ഒരു ബാത് അറ്റാച്ച്ഡ് റൂം ഉള്‍പ്പെടെ 4 റൂമുകളും 4 ബാത്‌റൂമുകളും ഉണ്ടെങ്കില്‍ മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കൂ

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കൊവിഡ് പരിശോധനയും നടത്തും. പരിശോധനയില്‍ രോഗബാധ കണ്ടെത്തിയാല്‍ ഇവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മലപ്പുറം ജില്ലയില്‍ കൊവിഡ്ബാധ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Tags:    

Similar News