ആന്റിബോഡിയെ നശിപ്പിക്കുന്ന പുതിയ കൊവിഡ് വകഭേദം; കൊവിഡ് വ്യാപനസാധ്യത വര്‍ധിക്കുമെന്ന് ആശങ്ക

Update: 2022-05-01 12:47 GMT

ന്യൂഡല്‍ഹി: നേരത്തെ പിടികൂടിയ കൊവിഡ് വൈറസ് ബാധ ശരീരത്തില്‍ അവശേഷിപ്പിക്കുന്ന ആന്റിബോഡിയെ കാര്‍ന്നുതിന്നുന്ന കൊവിഡ് വഭേദത്തെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഒമിക്രോണ്‍ വകഭേദമായ ബിഎ. 8, ബിഎ 5 എന്നീ വകഭേദങ്ങളാണ് മുന്‍കാലത്ത് രോഗബാധയുണ്ടാകുമ്പോള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികളെ കാര്‍ന്നുതിന്ന് പ്രതിരോധത്തെ ബാധിക്കുന്നത്.

സൗത്ത് ആഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണഫലത്തിന്റെ റിപോര്‍ട്ട് റോയിട്ടേഴ്‌സാണ് പുറത്തുവിട്ടത്. ഇത്തരം വകഭേദങ്ങള്‍ പുതിയ കൊവിഡ് വ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

പുതിയ വകഭേദങ്ങളെ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ നിരീക്ഷിച്ചുവരികയാണ്.

വിവിധ രാജ്യങ്ങളില്‍നിന്നും പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 39 സാംപിളുകളില്‍നടത്തിയ പഠനമാണ് പുതിയ വകഭേദങ്ങളെയും അതിന്റെ സ്വഭാവത്തെയും തിരിച്ചറിയാന്‍ സഹായിച്ചത്.

ഈ 39 പേരില്‍ 15 പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ്. എട്ട് പേര്‍ ഫൈസറും ഏഴ് പേര്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ കൊവിഡ് വാസ്‌കിനും. ബാക്കിയുള്ള 24 പേര്‍ ഒരു വാക്‌സിനും സ്വീകരിക്കാത്തവരും.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രതിരോധ ശേഷി 5 ഇരട്ടിയായി കാണപ്പെട്ടു. അവര്‍ക്ക് ഇതുവഴി വലിയ പ്രതിരോധം ലഭിച്ചു. വാക്‌സിന്‍ എടുക്കാത്തവരുടെ സാംപിളുകളില്‍ ആന്റിബോഡി നിര്‍മിതി കുറവായിരുന്നു.

ദക്ഷിണാഫ്രിക്ക അഞ്ചാം കൊവിഡ് തരംഗത്തിലൂടെ കടന്നുപോവുകയാണ്.