രാജ്കുമാറിന്റെ കസ്റ്റഡി മരണം; അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

Update: 2021-01-07 01:37 GMT

കൊച്ചി: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്റെ റിപോര്‍ട്ട് ഇന്ന് രാവിലെ 11ന് ജസ്റ്റിസ് നാരായണകുറുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഇരുന്നൂറോളം പേജുകളും അറുപത് സാക്ഷികളും ഉള്‍പ്പെടുന്നതാണ് റിപ്പാര്‍ട്ട്.

ഒന്നര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ റിപോര്‍ട്ട് സമര്‍പ്പിക്കുന്നത്. രാജ് കുമാറിന്റെ മരണം ന്യുമോണിയമൂലമെന്ന് വരുത്തിതീര്‍ക്കാനുള്ള പൊലീസ് ശ്രമം പൊളിഞ്ഞത് ജുഡീഷ്യല്‍ കമ്മീഷന്റെ വരവോടെയായിരുന്നു. രാജ്കുമാറിന്റെ അറസ്റ്റിലേക്കും മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിട്ടുള്ള വീഴ്ചകള്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ എന്നിവയാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

2019 ജൂണ് 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ് സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലിസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഒടുവില്‍ ജീവച്ഛവമായപ്പോള്‍ മജിസ്‌ട്രേറ്റിനെ പോലും കബളിപ്പിച്ച് പീരുമേട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജൂണ് 21ന് ജയിലില്‍ വച്ചാണ് മരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലിസ് ശ്രമിച്ചത് എന്നാല്‍ ബന്ധുക്കള്‍ പോലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബു അടക്കമുള്ള 7 പോലിസുകാരെ അറസ്റ്റും ചെയ്തിരുന്നു എന്നാല്‍ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലൈ നാലിന് ജുഡീഷ്യല്‍ കമ്മീഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.

കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജൂലൈ 29ന് രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം ചെയ്തു. രാജ് കുമാറിന്റെ മരണം ന്യുമോണിയ മൂലമെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളുന്നതായിരുന്നു രണ്ടാം റിപ്പോര്‍ട്ട്. ആദ്യ സര്‍ജന്‍മാര്‍ മനപ്പൂര്‍വം കൃത്രിമം കാണിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി. പീരുമേട് ജയില്‍, നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ അന്വേഷണ കമ്മിഷന്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.




Similar News