നെച്ചിക്കോട് ദലിത്‌ കോളനിയിലെത്താന്‍ പെടാപ്പാട്; നടവഴിയെങ്കിലും വേണമെന്ന് ആവശ്യം

ഇരുപതുവര്‍ഷത്തിലേറെയായി നെച്ചിക്കോട് കോളനിക്കാര്‍ക്ക് ഈ ദുരിതയാത്ര തുടങ്ങിയിട്ട്. കോളനിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ യാത്ര മാത്രമല്ല ബാങ്ക് ലോണ്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

Update: 2020-09-04 04:16 GMT

പാലക്കാട്: ഷൊര്‍ണൂര്‍ ആറാണി നെച്ചിക്കോട് ദലിത്‌  കോളനിയിലേക്കെത്താന്‍ നടവഴി പോലുമില്ലാതെ പ്രയാസമനുഭവിക്കുകയാണ ആദിവാസികള്‍. മലവെള്ളത്തിനൊപ്പം ഒലിച്ചിറങ്ങിയ ഉരുളന്‍ കല്ലുകളും ഗര്‍ത്തങ്ങളും കടന്നു വേണം കോളനിയിലെത്താന്‍. പ്രായമായവര്‍ക്ക് കോളനിക്ക് പുറത്തേക്കിറങ്ങാനും തിരിച്ചെത്താനുമൊക്കെ പരസഹായം വേണം. കിടപ്പുരോഗികളെ താങ്ങികൊണ്ട് വരുന്നതിനാണ് ഏറ്റവും പ്രയാസം.

ഇരുപതുവര്‍ഷത്തിലേറെയായി നെച്ചിക്കോട് കോളനിക്കാര്‍ക്ക് ഈ ദുരിതയാത്ര തുടങ്ങിയിട്ട്. കോളനിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ യാത്ര മാത്രമല്ല ബാങ്ക് ലോണ്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു.മക്കളുടെ കല്യാണ ആവശ്യങ്ങള്‍ക്കോ, വീട് പുതുക്കി പണിയുന്നതിനോ ബാങ്ക് ലോണിന് പോയാല്‍ വീട്ടിലേക്ക് റോഡില്ല എന്ന് പറഞ്ഞ് ലോണ്‍ നിഷേധിക്കുന്ന അവസ്ഥയാണെന്ന് കോളനി നിവാസികള്‍ പറയുന്നു.വോട്ടിനു വേണ്ടി മാത്രം ഇവിടേക്ക് വരുന്നവര്‍ പിന്നീട് തിരിഞ്ഞുനോക്കാറില്ലെന്നാണ് ഇവരുടെ പരാതി.

 നടന്നുപോകാനുള്ള വഴിയെങ്കിലും വേണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഷൊര്‍ണൂര്‍ നഗരസഭയില്‍ തന്നെ മഞ്ഞക്കാട് മേഖലയില്‍ കേവലം വീട്ടുകാര്‍ക്ക് വേണ്ടി എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം വരെ ചെലവിട്ട് റോഡ് നിര്‍മ്മിച്ചിരുന്നുവെന്ന് കോളനിക്കാര്‍ പറയുന്നു. ഇതേ എംഎല്‍എ നെച്ചിക്കോട് കോളനിയിലെ ആദിവസികള്‍ക്ക് നടന്നുപോകാനുള്ള വഴി പോലും നിര്‍മിക്കാന്‍ തയ്യാറാവുന്നില്ല.

Tags: