ഓരോ അഫ്ഗാന്‍ അഭയാര്‍ത്ഥിക്കും യുഎസ് 2,275 ഡോളര്‍ വച്ച് നല്‍കും

Update: 2021-09-04 11:22 GMT

ന്യൂയോര്‍ക്ക്: യുഎസ് അധിനിവേശ സൈന്യം അഫ്ഗാന്‍ വിടുകയും താലിബാന്‍ ഭരണം പിടിക്കുകകയും ചെയ്തതിനെത്തുടര്‍ന്ന് യുഎസ്സിലെത്തിയ അഫ്ഗാന്‍ പൗരന്മാര്‍ക്ക് 2,275 ഡോളര്‍ വച്ച് നല്‍കുമെന്ന് യുഎസ്സ് പ്രസിഡന്റ്. ആയിരക്കണക്കിന് പേരാണ് താലിബാന്‍ ഭരണം പിടിച്ച് അടുത്ത ദിവസങ്ങളില്‍ യുഎസ്സ് വ്യോമസേന വിമാനങ്ങളില്‍ യുഎസ്സില്‍ പ്രവേശിച്ചത്.

അഭയാര്‍ത്ഥികളായെത്തിയവരെ പരിപാലിക്കാന്‍ വേണ്ടി നല്‍കുന്ന 2,275 ഡോളര്‍ അഭയാര്‍ത്ഥികളുടെ പ്രാഥമിക ചെലവുകള്‍ക്ക് ഉപയോഗിക്കും. വസ്ത്രം, ഭക്ഷണം, കുട്ടികളുടെ സ്‌കൂള്‍ പ്രവേശം എന്നിവക്കും ഉപയോഗിക്കാം.

അഭയാര്‍ത്ഥികളുടെ പുനരധിവാസ പദ്ധതിയില്‍ നിരവധി സ്വകാര്യ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്.

അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയുടെ ഡയറക്ടര്‍ ക്രിസ് ജോര്‍ജ് പറഞ്ഞു.

അഭയാര്‍ത്ഥി പ്രവാഹം ബൈഡനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ പ്രശ്‌നമാണ്. നേരത്തെ ട്രംപ് ഭരണകൂടം അഭയാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ആ തീരുമാനം പുതുക്കിപ്പണിയാനാണ് ബൈഡന്റെ ശ്രമം.

മാനുഷിക പരോള്‍ എന്ന് പേരിട്ടിട്ടുള്ള അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ഭാഗമായി 50,000ത്തോളം പേര്‍ എത്തുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്. യുഎസ്സിനുവേണ്ടി അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്ന കരാറുകാര്‍, ഏജന്റുകള്‍, ദ്വിഭാഷികള്‍ എന്നിവരാണ് അവരില്‍ പലരും. ഇവര്‍ക്ക് പ്രത്യേക വിഭാഗത്തിലുള്ള വിസയാണ് അനുവദിക്കുക.

നിലവില്‍ പ്രത്യേകം അനുവദിച്ച വിസ പ്രകാരം 31,600 പേരാണ് യുഎസ്സിലെത്തിയിരിക്കുന്നത്. കൂടാതെ പതിനായിരത്തോളം പേര്‍ മറ്റ് വിഭാഗങ്ങളിലുമുണ്ട്. 

Tags: