ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപോര്‍ട്ടില്‍ നിന്ന്‌കര്‍ഷക ആത്മഹത്യകളുടെ കണക്ക് ഒഴിവാക്കി

ഇത്തവണ കര്‍ഷക ആത്മഹത്യകളെന്ന വിഭാഗം ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടില്‍ ആത്മഹത്യകള്‍ ഇനം തിരിച്ചുതന്നെ നല്‍കിയിരുന്നു.

Update: 2019-11-09 08:07 GMT

മുംബൈ: ആള്‍ക്കൂട്ടക്കൊലകള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ കര്‍ഷക ആത്മഹത്യകളും പുറത്തേക്ക്. ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ നിന്നാണ് ആത്മഹത്യയുടെ കാരണം ഒഴിവാക്കിയിരിക്കുന്നത്.

2016 ലെ കണക്കനുസരിച്ച് അപകടമരണത്തിലും ആത്മഹത്യയിലും മഹാരാഷ്ട്രയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ കുറവുണ്ട്. ദേശീയതലത്തിലും ആത്മഹത്യകളുടെ എണ്ണത്തില്‍ കുറവുണ്ട്. ദേശീയതലത്തില്‍ 6270 കര്‍ഷക ആത്മഹത്യകള്‍ നടന്നപ്പോള്‍ മഹാരാഷ്ട്രയില്‍ അത് 2550 പേരായിരുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപോര്‍ട്ട് ഒക്ടോബര്‍ 21 നായിരുന്നു പുറത്തുവന്നത്. എന്നാല്‍ അന്നേ ദിവസം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പായതിനാല്‍ അതില്‍ നിന്ന് കര്‍ഷക ആത്മഹത്യയുടെ കണക്ക് ഒഴിവാക്കി.

ഇത്തവണ കര്‍ഷക ആത്മഹത്യകളെന്ന വിഭാഗം ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടില്‍ ആത്മഹത്യകള്‍ ഇനം തിരിച്ചുതന്നെ നല്‍കിയിരുന്നു. കഴിഞ്ഞ തവണ വിളനാശം, ലോണ്‍, കുടുംബപ്രശ്‌നം, രോഗം ഇങ്ങനെയാണ് ആത്മഹത്യകള്‍ വര്‍ഗീകരിച്ചിരുന്നത്.

കര്‍ഷക ആത്മഹത്യ എന്ന് ആത്മഹത്യകളെ വര്‍ഗീകരിച്ചിട്ടില്ലെങ്കിലും തൊഴില്‍പരമായ കാരണത്താലുള്ള ആത്മഹത്യ എന്ന കാറ്റഗറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2015 ലെ റിപോര്‍ട്ടില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതടക്കം ആറ് വ്യത്യസ്തകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുടെ കണക്കുകള്‍ ആഭ്യന്തരവകുപ്പിന് കൈമാറിയ സമയത്തുതന്നെ ഏതൊക്കെ വിഭാഗങ്ങളായി വര്‍ഗീകരിക്കണമെന്ന ചോദ്യം ഉന്നയിച്ചിരുന്നെന്ന് വകുപ്പിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Tags:    

Similar News