ഗംഗയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കരുതെന്ന് ദേശീയ ഗംഗാ ശുദ്ധീകരണ മിഷന്‍

Update: 2021-05-11 18:47 GMT

ന്യൂഡല്‍ഹി: ഗംഗയിലേക്ക് മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ദേശീയ ഗംഗാ ശുദ്ധീകരണ മിഷന്‍ മുന്നറിയിപ്പുനല്‍കി. കത്തിച്ചതോ, പാതി കരിഞ്ഞതോ ആയ ഒരു മൃതദേഹവും ഗംഗയിലൊഴുക്കരുതെന്നും കമ്മീഷന്റെ നിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് വ്യാപനം വര്‍ധിച്ച ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിരവധി മൃതദേഹങ്ങളാണ് ഗംഗയില്‍ ഒഴുകി നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. മൃതദേഹങ്ങളില്‍ പലതും കൊവിഡ് ബാധിതരുടേതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മൃതദേങ്ങള്‍ സംസ്‌കരിക്കുന്നതിന് കൃത്യമായ പ്രോട്ടോകോളുണ്ടെന്നും ആര്‍ക്കെങ്കിലും അതിന്റെ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ വന്നാല്‍ അതും പരിഗണിക്കുമെന്നും ഗംഗാ ശുചീകരണ പദ്ധതിയുടെ ഡയറക്ടര്‍ ജനറലായ രാജീവ് രഞ്ജന്‍ മിശ്ര പറഞ്ഞു.

തിരിച്ചറിഞ്ഞതും അല്ലാത്തതുമായ എല്ലാ കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുതന്നെ സംസ്‌കരിക്കണം-നോട്ടിസില്‍ പറയുന്നു.

രാജ്യത്തെ ഗംഗയുടെ തീരങ്ങളില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്താനും മിഷന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗംഗയില്‍ ഒഴുക്കുന്നതുപോലുള്ള നടപടികള്‍ ഇനിയും ആവര്‍ത്തിക്കാതെ നോക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മൃതദേഹങ്ങളാണ് ഗംഗയില്‍ നിന്ന് കണ്ടെത്തിയത്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

Tags: