ജിഫ്‌രി തങ്ങളെ ജൂദാസെന്ന് ആക്ഷേപിച്ചവര്‍ പരസ്യമായി തെറ്റ് ഏറ്റുപറയണമെന്ന് നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: ആക്ഷേപങ്ങളും അസഭ്യങ്ങളും ചൊരിഞ്ഞ് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വേദനിപ്പിച്ചവര്‍ അദ്ദേഹത്തോട് നേരില്‍ പൊരുത്തപ്പെടിക്കുകയും അത് പൊതുവായി പ്രകടിപ്പിക്കുകയും വേണമെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. സോഷ്യല്‍ മീഡിയയില്‍ എന്തും പറഞ്ഞും എഴുതിയും നിലപാട് അറിയിക്കുന്ന ചിലര്‍ സംഘടനയുടെ അയലത്ത് പോലുമില്ലാത്തവരാണെന്നറിയാം. ജൂദാസും ചേക്കൂട്ടിയും ആരോപിച്ചവര്‍ക്ക് കുറ്റബോധം സ്വയം ഉണ്ടാവേണ്ടതാണ്. ഒരു നൈമിഷിക വികാരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധങ്ങളെ മുറിച്ചുകളയരുതെന്നും സമസ്ത ഖാസിമാരുടെ സംഘടനയായ ജംഇയ്യത്തുല്‍ ഖുതുബ സംസ്ഥാന പ്രസിഡന്റ് കൂടിയായ നാസര്‍ ഫൈസി ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം:
മുസ്‌ലിം ലീഗ് ഉള്‍പ്പെട്ട യുഡിഎഫ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതായ വാര്‍ത്തയെ തുടര്‍ന്ന് അതിന്റെ അപകടം സൂചിപ്പിച്ചു ഈ വിനീതനുള്‍പ്പെടെ സമസ്ത യുവ സംഘടനാ പ്രതിനിധികള്‍ പലരും അതൃപ്തി അറിയിച്ചു. ഇതു സംബന്ധമായി സമസ്ത + ലീഗ് നേതൃത്വം പാണക്കാട് യോഗം ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ വിഷയങ്ങള്‍ ധരിപ്പിച്ചത് പ്രകാരം ആ ബന്ധത്തെ സയ്യിദുല്‍ ഉലമ എതിര്‍ത്ത് പറയുമെന്ന് കരുതി. പക്ഷേ, മഹാനവര്‍കള്‍ പറഞ്ഞു: 'എല്‍ഡിഎഫ് മാണി ഗ്രൂപ്പിനെ കൂട്ടുപിടിച്ചപ്പോള്‍ സമസ്ത അഭിപ്രായം പറഞ്ഞിട്ടില്ല. യുഡിഎഫ് ആരുമായ് ചേരണം, ചേരരുത് എന്നത് അവരുടെ നയമാണ്, സമസ്ത അതില്‍ അഭിപ്രായം പറയില്ല. അതിന്റെ ഗുണവും ദോഷവും അവര്‍ വിലയിരുത്തട്ടെ'. -ഇത് ലീഗിന് വലിയ ആശ്വാസമാണ് നല്‍കിയത്.
മറ്റൊന്ന്, മുസ്‌ലിം ലീഗ് ജനറല്‍ സീറ്റില്‍ വനിതകളെ (ഉദാ: കോഴിക്കോട് നൂര്‍ബിന റഷീദ്) നിര്‍ത്തുന്നതിനെതിരെ ചിലര്‍ പ്രതികരിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞു. ' അത് അവരുടെ സ്വാതന്ത്ര്യമാണ്, സമസ്ത ഇടപെടില്ല. സാഹചര്യം വിലയിരുത്താന്‍ അവര്‍ക്ക് കഴിയും'. അതോടെ ആ ചര്‍ച്ചയും അവസാനിച്ചു.
സയ്യിദുല്‍ ഉലമാ സ്വീകരിച്ച ഇത്തരം നിലപാട് ലീഗ് നേതൃത്വത്തിന് വളരെ ആശ്വാസമാണ് നല്‍കിയത്. അത് അവര്‍ പലവുരു ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുമുണ്ട്.
വഖ്ഫ് ബോര്‍ഡ് വിഷയവും പള്ളികളില്‍ (വിവാദ സാഹചര്യത്തില്‍) പറഞ്ഞാല്‍ ഇരു രാഷ്ട്രീയ ചേരിയും പള്ളിയില്‍ സംഘര്‍ഷമാകുമെന്ന് കരുതി അത് ഈ സാഹചര്യത്തില്‍ തല്‍ക്കാലം വേണ്ടന്ന് പറഞ്ഞത് വഴി ഇരു രാഷ്ട്രീയത്തെയും പള്ളി സംഘര്‍ഷത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ആ ധൈഷണികന്‍ ചെയ്ത്. ബാബരി മസ്ജിദ് പ്രശ്‌നത്തില്‍ ശിഹാബ് തങ്ങള്‍ എടുത്ത നിലപാട് ശരിയായിരന്നു എന്നത് ഏറെ വൈകിയാണ് ചിലര്‍ക്ക് മനസ്സിലായതെങ്കില്‍ 'പള്ളിയില്‍ പറയുന്ന' വിഷയത്തില്‍ സയ്യിദവര്‍കള്‍ എടുത്ത നിലപാട് ശരിയായിരുന്നു എന്ന് താമസംവിനാ എല്ലാവര്‍ക്കും മനസ്സിലായി. മറ്റു പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതില്‍ അതിന്റെ ആളുകളെ സ്വകാര്യമായി പോലും സയ്യുദുനാ അതൃപ്തി പോലും പ്രകടിപ്പിച്ചിട്ടില്ല എന്ന മെസേജ് കൂടിയായിരുന്നു സമസ്തയുടെ സംഘടനാ രംഗത്തുള്ള പലരും ആ പ്രതിഷേധങ്ങളില്‍ സാന്നിധ്യമറിയിച്ചതിലുണ്ടായിരുന്നത്.
ആക്ഷേപങ്ങളും അസഭ്യങ്ങളും ചൊരിഞ്ഞ് ആ വലിയ മനസ്സിനെ വേദനിപ്പിച്ചവര്‍ നേരില്‍ പൊരുത്തപ്പെടിക്കുകയും അത് പൊതുവായി പ്രകടിപ്പിക്കുകയും തന്നെയാണ് പരിഹാരം.
സോഷ്യല്‍ മീഡിയയില്‍ എന്തും പറഞ്ഞും എഴുതിയും നിലപാട് അറിയിക്കുന്ന ചിലര്‍ സംഘടനയുടെ അയലത്ത് പോലുമില്ലാത്തവരാണെന്നറിയാം. ജൂതാസും ചേക്കൂട്ടിയും ആരോപിച്ചവര്‍ക്ക് കുറ്റബോധം സ്വയം ഉണ്ടാവേണ്ടതാണ്.
ഒരു നൈമിഷിക വികാരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധങ്ങളെ മുറിച്ചിട്ടുകൂടാ. പക്ഷവും പ്രതിപക്ഷവും തിരിച്ചറിയണം.

