ഹരിദ്വാര്‍ വിദ്വേഷപ്രസംഗം നടത്തിയതിന് ജയിലിലായ നരസിംഹാനന്ദിന് ജാമ്യം

Update: 2022-02-08 01:21 GMT

ലഖ്‌നോ: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗം നടത്തുകയും മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത കേസില്‍ അറസ്റ്റിലായിരുന്ന യതി നരസിംഹാനന്ദിന് ജാമ്യം. ഉത്തരാഖണ്ഡിലെ ഒരു പ്രദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷപ്രസംഗത്തിനും വംശഹത്യാ ആഹ്വാനത്തിനും വേദിയായ ധര്‍മസന്‍സദിന്റെ മുഖ്യ സംഘാടകന്‍ ഇയാളായിരുന്നു.

നരസിംഹാനന്ദ് ഇതുവരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവില്‍ ജഡ്ജി ഭരത് ഭൂഷണ്‍ നിരീക്ഷിച്ചു.

സ്ഥലത്ത് സന്നിഹിതനാവാത്ത ഗുല്‍ബര്‍ഖാന്‍ എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്തത്.  മാത്രമല്ല, പ്രതിയുടെ പേരും എഫ്‌ഐആറിലില്ല. ഫേസ് ബുക്ക് വീഡിയോ കണ്ടാണ് പരാതിനല്‍കിയത്. ജാമ്യമാണ് നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യല്‍ കോടതി നിരസിച്ചിരുന്നു. വിദ്വേഷപ്രസംഗം നടത്തിയതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തതെന്നും ജാമ്യം നല്‍കിയാല്‍ സ്പര്‍ധവളര്‍ത്താന്‍ ശ്രമം നടക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. 

ധര്‍മസന്‍സദ് കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ വ്യക്തിയാണ് നരസിംഹാനന്ദ്. ജിതേന്ദ്രയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയില്‍ വച്ചാണ് നരസിംഹാനന്ദിനെ പോലിസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ മതം മാറിയ വസിം റിസ്‌വി എന്ന ജിതേന്ദ്ര നാരായണന്‍ ത്യാഗിയാണ് ഈ കേസില്‍ ആദ്യം അറസ്റ്റിലായത്.

ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഹിന്ദുമത പാര്‍ലമെന്റ് 'ധര്‍മ സന്‍സദ്' സംഘാടകന്‍ യതി നരസിംഹാനന്ദിനെതിരേ ഉത്തരാഖണ്ഡ് പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. സംഭവത്തില്‍ കേസെടുത്ത പോലിസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. വിദ്വേഷ പ്രസംഗം നടത്തിയതിന് സമന്‍സ് അയച്ച പോലിസ് അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ടതിനാണ് ഭീഷണി ഉയര്‍ത്തിയത്. പോലിസ് തങ്ങളുടെ പക്ഷത്തുണ്ടാവണം, ഇല്ലെങ്കില്‍ എല്ലാവരും മരിക്കുമെന്നായിരുന്നു ഭീഷണി.

ഈയിടെ ഹിന്ദുമതം സ്വീകരിച്ച യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസിം റിസ്വിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു യതിയുടെ പ്രതികരണം. റിസ്‌വിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും റിസ്‌വിക്കെതിരേ ചുമത്തിയ എല്ലാ കേസുകളിലും താനും പ്രതിയാണെന്നും യതി നരസിംഹാനന്ദ് പറഞ്ഞിരുന്നു. ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെയായിരുന്നു യതി നരസിംഹാനന്ദിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വസമ്മേളനം നടന്നത്.

ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനും മതകേന്ദ്രങ്ങള്‍ ആക്രമിക്കാനുമായിരുന്നു സന്‍സദില്‍ ആഹ്വാനം നടന്നത്. റിസ്‌വിക്കും നരസിംഹാനന്ദനും പുറമെ ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ എന്നിങ്ങനെ 10 ലധികം പേര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടന്നത്.

കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രിംകോടതി ബുധനാഴ്ച നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. 

Tags:    

Similar News