ദക്ഷിണ കന്നഡയില്‍ നബിദിന ഘോഷയാത്രയ്ക്ക് അനുമതിയില്ല; ലളിതമായി ആഘോഷിക്കണമെന്ന് കമ്മീഷണര്‍

Update: 2021-10-18 12:43 GMT

മംഗളുരു: നബിദിനം കൊവിഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ച് ലളിതമായ രീതിയില്‍ ആഘോഷിക്കണമെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) ഡോ. രാജേന്ദ്ര കെ വി നിര്‍ദേശിച്ചു. ബഹുജന ഘോഷയാത്രകള്‍ക്ക് അനുമതിയില്ല.

നിശ്ചിത സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന പകല്‍, രാത്രി പ്രസംഗങ്ങളിലോ സാംസ്‌കാരിക പരിപാടികളിലോ മറ്റു പരിപാടികളിലോ നൂറിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. പള്ളികളിലും ദര്‍ഗകളിലും കൊവിഡ് പ്രോട്ടൊകോള്‍ പാലിക്കുകയും സാമൂഹിക അകലം പാലിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മൈക്രോഫോണുകള്‍, ഡിജിറ്റല്‍ സൗന്‍ഡ് സിസ്റ്റം തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ബഹുജന പ്രാര്‍ഥനകള്‍ നടത്താം. കൂടുതല്‍ ആളുകള്‍ ഒത്തുകൂടിയാല്‍, രണ്ടോ അതിലധികമോ തവണകളായി കൂട്ട പ്രാര്‍ഥന നടത്താം. പള്ളികളില്‍ നിസ്‌കാരത്തിന് കുറഞ്ഞത് ആറടി അകലം പാലിക്കണം. ഹസ്തദാനവും ആലിംഗനം ചെയ്യുന്നതും അനുവദനീയമല്ല. പള്ളികള്‍ ഒഴികെ, പൊതുസ്ഥലങ്ങളില്‍ (ഓഡിറ്റോറിയങ്ങള്‍, കമ്യൂനിറ്റി ഹാളുകള്‍, മറ്റ് തുറസായ സ്ഥലങ്ങള്‍) കൂട്ട പ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനാകില്ലെന്നും ഡിസി വ്യക്തമാക്കി. 

Similar News