ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം തുടരുന്നത് ദുരൂഹമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യന്ത്രവത്കൃത വോട്ടിംഗ് ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും അത് തുടരുന്നത് ദുരൂഹമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Update: 2019-11-22 13:06 GMT

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യന്ത്രവത്കൃത വോട്ടിംഗ് ഉപേക്ഷിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും അത് തുടരുന്നത് ദുരൂഹമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

നിര്‍ബന്ധിത വോട്ടിംഗ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ആര്‍ഐ സമൂഹത്തിന് പൂര്‍ണ്ണതോതിലുള്ള വോട്ടവകാശം നല്‍കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രക്രിയയോട് ഏറ്റവും കൂടുതല്‍ ആഭിമുഖ്യമുള്ള എന്‍ആര്‍ഐ വിഭാഗത്തിന് പ്രോക്‌സി വോട്ട് അനുവദിക്കുകയോ വിദേശ രാജ്യങ്ങളില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കുകയോ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന എന്‍ആര്‍ഐ സമൂഹത്തിന്റെ പൗരാവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News