'എന്റെ തൊഴില്‍ എന്റെ അഭിമാനം' കുടുംബശ്രീ സര്‍വേ; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 5.91 ലക്ഷം പേര്‍

Update: 2022-05-10 04:05 GMT

കോഴിക്കോട്: നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍വേയ്ക്ക് തൊഴില്‍ അന്വേഷകരില്‍ നിന്നും മികച്ച പ്രതികരണം. മെയ് 8ന് രാവിലെയാണ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സര്‍വെ ഉദ്ഘാടനം ചെയ്തത്. മെയ് ഒമ്പതിന് രാവിലെ 11.30 വരെയുള്ള കണക്കുകള്‍ പ്രകാരം 5,91,693 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്. 8,68,205 വീടുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത്രയും പേരുടെ വിവരങ്ങള്‍ ലഭ്യമായത്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്.

1,46,905 പേര്‍ അവിടെ രജിസ്റ്റര്‍ ചെയ്തു. 86,111 പേരുടെ വിവരശേഖരണം പൂര്‍ത്തിയാക്കി. കൊല്ലം ജില്ലയാണ് രണ്ടാമതുള്ളത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് എറണാകുളം ജില്ലയില്‍ സര്‍വേ തുടങ്ങിയിട്ടില്ല. പദ്ധതി പ്രകാരം അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ അഭ്യസ്തവിദ്യരായ പത്തുലക്ഷം തൊഴിലന്വേഷകരുടെ വിവരശേഖരമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, സര്‍വേയുടെ രണ്ടാം ദിനം തന്നെ അഞ്ചുലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തത് മികച്ച നേട്ടമായി കണക്കാക്കുന്നതായി മന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ ഒരുലക്ഷം എന്യൂമറേറ്റര്‍മാര്‍ വഴിയാണ് സംസ്ഥാനത്ത് വിവരണശേഖരണം നടക്കുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ എ.ഡി.എസ് ഭാരവാഹികളില്‍ നിന്നും ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത വനിതകളാണിവര്‍. ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി രൂപകല്‍പന ചെയ്ത 'ജാലകം' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നത്.

പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും നേരിട്ടെത്തി പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എന്യൂമറേറ്റര്‍മാര്‍ നല്‍കുന്ന ലഘുലേഖയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഗുണഭോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യും. ഇതിന് എന്യുമറേറ്റര്‍മാര്‍ സഹായിക്കും. സര്‍വേയിലൂടെ കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് രണ്ടായിരത്തിലേറെ കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ മുഖേന ഉറപ്പുവരുത്തും. അടുത്ത ഒരുവര്‍ഷത്തിനുളളില്‍ പത്തുലക്ഷം അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളെയെങ്കിലും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും കാംപയിനിലൂടെ ലക്ഷ്യമിടുന്നു.

Tags: