മന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായത് ആസൂത്രിത വധശ്രമമെന്ന് എം വി ജയരാജന്‍

Update: 2026-02-26 04:40 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായത് ആസൂത്രിതമായ വധശ്രമന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞദിവസം വീണാ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വച്ചത് മരിച്ചെന്ന പ്രതീതിയുണ്ടാക്കാനാണെന്നും എം വി ജയരാജന്‍ ആരോപിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്. കഴുത്തിന്റെ വലതുഭാഗത്താണ് പരിക്ക്, മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അയാള്‍ പ്രതിഷേധത്തിനല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിലും എം വി ജയരാജന്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം, മന്ത്രിയുടേത് നാടകമെന്ന് പറയുന്നവരാണ് നാടകം കളിക്കുന്നതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. മന്ത്രിയുടെ കഴുത്തിനേറ്റ പരിക്കിന്റെ വേദന കൈയ്യിലേക്ക് കൂടി വ്യാപിച്ചു. ബിപി ഹൈ ലെവലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ന്യൂറോ സര്‍ജ്ജന്‍ അടങ്ങുന്ന വിദഗ്ധ സംഘം രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തി മന്ത്രി വിശദമായി പരിശോധിച്ചിരുന്നു. ഗണ്‍മാന്റെ പരാതില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.

Tags: