മുസ്‌ലിംകള്‍ വര്‍ധിക്കുന്നത് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നതിനാലെന്ന് യോഗി

വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ ഇരട്ടിയായി വളര്‍ന്നു. ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭിച്ചത് കൊണ്ടാണ് അവരിങ്ങനെ വളര്‍ന്നത് -യോഗി ആദിത്യനാഥ് പറഞ്ഞു.

Update: 2020-01-15 05:57 GMT

ലഖ്‌നോ: മുസ്‌ലിംകള്‍ക്കെതിരേ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനത്തിന് ശേഷമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന് പിന്തുണ നല്‍കി ഗയയില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്‌ലിംകളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. അത് ഏഴോ എട്ടോ ഇരട്ടിയായി വളര്‍ന്നു. ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ലഭിച്ചത് കൊണ്ടാണ് അവരിങ്ങനെ വളര്‍ന്നത്. എന്നാല്‍, പാകിസ്താനില്‍ ഹിന്ദുക്കളുടെ എണ്ണം കുറയുകയാണ്. സിഎഎയെ എതിര്‍ക്കുന്നവര്‍ ദേശ താല്‍പ്പര്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണ്. പീഡനത്തിനിരയായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെക്കുറിച്ചും സിഎഎ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും സംസ്ഥാന ബിജെപി മേധാവി സഞ്ജയ് ജയ്‌സ്വാളും വിശദീകരിച്ചു. അത്തരമൊരു നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശംസ അര്‍ഹിക്കുന്നവരാണ്. പകരം അവര്‍ ആക്രമിക്കപ്പെടുന്നു,: യോഗി ആദിത്യനാഥ് പറഞ്ഞു.