ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുടരുന്ന സായുധ ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് കശ്മീരി പണ്ഡിറ്റ് സമൂഹം പ്രതിഷേധവുമായി രംഗത്തുവന്നു. കശ്മീരി പണ്ഡിറ്റുകളില്‍ പലരും പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ താഴ്‌വര വിട്ട് മറ്റിടങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. പലരും പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജ് പ്രകാരം തിരിച്ചുവന്നവരാണ്.
തങ്ങള്‍ കശ്മീര്‍ വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ രംഗത്തുവന്നത്.
കശ്മീരിലെ കുല്‍ഗമില്‍ രാജസ്ഥാനില്‍നിന്നുളള ഒരു ബാങ്ക് മാനേജരെ ഇന്ന് സായുധര്‍ വെടിവച്ചുകൊന്നിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.
പ്രതിഷേധക്കാരെ തടയുന്നതിനുവേണ്ടി പോലിസ് ബാരിക്കേഡുകള്‍ വച്ച് ക്യാമ്പുകളുടെ ഗേറ്റുകള്‍ പൂട്ടി.
ഏതാനും ആഴ്ച മുമ്പ് മജിസ്‌ട്രേറ്റ് ഓഫിസില്‍ വച്ച് രാഹുല്‍ ഭട്ട് എന്നയാള്‍ കൊല്ലപ്പെട്ടശേഷമാണ് പണ്ഡിറ്റുകള്‍ പ്രതിഷേധം തുടങ്ങിയത്.
അതേസമയം പണ്ഡിറ്റുകള്‍ സ്ഥലംവിടുകയാണെന്ന വാര്‍ത്ത തെറ്റാണെന്ന് ശ്രീനഗര്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞു.
ഓരോ ദിവസം 16,000-18,000 പേരാണ് വിമാനത്താവളം വഴി കടന്നുപോകുന്നതെന്നും ഇന്നും സ്ഥിതിയില്‍ മാറ്റമില്ലെന്നുമാണ് വിമാനത്താവള അധികൃതരുടെ വാദം. ഇപ്പോള്‍ പരക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും വിമാനത്താവളത്തിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തു.
ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൊലപാതകങ്ങളെക്കുറിച്ച് ഇന്ന് ചര്‍ച്ച ചെയ്തിരുന്നു.
അമിത് ഷാ കശ്മീര്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെയും വിളിച്ചിരുന്നു.
