പറവട്ടാനിയില്‍ ക്രിമിനല്‍ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

Update: 2021-10-22 17:15 GMT

തൃശൂര്‍: പറവട്ടാനിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷെമീര്‍(30)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയില്‍ പോകുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലിസ് നിഗമനം.

പോലിസെത്തി മൃതദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷമീര്‍ തൃശൂര്‍ കിഴക്കെ ലൈനില്‍ ജില്ല ആശുപത്രിക്ക് സമീപം ബസ് പോട്ടേഴ്‌സ് യൂനിയന്‍ സിഐടിയു അംഗമാണ്.

പരേതനായ ഹനീഫയാണ് ഷമീറിന്റെ പിതാവ്. മാതാവ്: റഹ്മത്ത്. ഭാര്യ: ഹസീന. മക്കള്‍: അന്‍ഷാദ്, അന്‍ഷിദ. സഹോദരന്‍ ബഷീര്‍. സഹോദരി ഷമീറ. എസിപി കെ സി സേതുവിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.