കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: നാല് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ

Update: 2021-11-12 13:16 GMT

പാലക്കാട്: വടക്കഞ്ചേരി കണ്ണമ്പ്ര കാരപ്പൊറ്റയിലെ സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയനെ വെട്ടിക്കൊന്ന കേസില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. പാലക്കാട് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി കെ മോഹന്‍ദാസാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ അന്‍പതിനായിരം രൂപ പിഴയും അടക്കണം. നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 

കൊലചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ കെ ആര്‍ വിജയന്‍

 ആര്‍എസ്എസ് പ്രവര്‍ത്തകരായ പടിഞ്ഞാമുറി പവന്‍ എന്ന സുജീഷ് (31), കാരപ്പൊറ്റ കൂടല്ലൂര്‍ ജനീഷ് (26), പടിഞ്ഞാമുറി കുന്നുംപുറം മിഥുന്‍ (27), കാരപ്പൊറ്റ അത്താണിപ്പറമ്പ് സുമേഷ് (29)എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. 302 വകുപ്പ് പ്രകാരമുള്ള കൊലപാതകക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

അഞ്ച് പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നാലാം പ്രതിയെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. കാരപ്പൊറ്റ കുന്നുംപറും ചാരുഷി(25)നെയാണ് വെറുതേ വിട്ടത്.

2015 മെയ് മൂന്നിന് വൈകിട്ട് അഞ്ചിന് വീടിനു സമീപത്തെ മരണവീട്ടിലേക്ക് പോവുകയായിരുന്ന വിജയനെ തടഞ്ഞുനിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വിജയന്റെ സഹോദരന്‍ കെ ആര്‍ മോഹനനാണ് സംഭവം നേരില്‍ക്കണ്ടത്. രണ്ടു ദിവസം മുമ്പ് പ്രദേശത്ത് ഉണ്ടായ സിപിഎം, ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നുള്ള വിരോധമാണ് വിജയനെ കൊലപ്പെടുത്താന്‍ കാരണം.

സിപിഎം കാരപ്പൊറ്റ ബ്രാഞ്ചംഗവും ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്‍ (സിഐടിയു) യൂനിറ്റ് സെക്രട്ടറിയുമായിരുന്ന വിജയന്‍ ഓട്ടോ ഓടിച്ചാണ് ഭാര്യയും രണ്ട് പെണ്‍മക്കളും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. വടക്കഞ്ചേരി സിഐ ആയിരുന്ന എസ് പി സുധീരനാണ് കേസ് അന്വേഷിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പഷ്യെല്‍ പ്രോസിക്യൂട്ടര്‍ എം രാജേഷ്, ഷിജു കുര്യാക്കോസ്, എന്‍ ഡി രജീഷ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Tags:    

Similar News