16 കാരിയുടെ കൊലപാതകം: മാതാവിനും കാമുകനും ജീവപര്യന്തം, ശിക്ഷ ശരിവച്ച് ഹൈക്കോടതി

Update: 2026-04-21 07:00 GMT

കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ മീരയെ (16) കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും ജീവപര്യന്തം. തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതികൾ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന മഞ്ജുഷ മകൾ മീരയ്‌ക്കൊപ്പം നെടുമങ്ങാട് വാടകവീട്ടിൽ താമസിക്കുമ്പോഴാണ് അയൽവാസിയായ അനീഷുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധത്തെ മകൾ ശക്തമായി എതിർത്തതായിരുന്നു കൊലപാതകത്തിന് കാരണം. 2019 ജൂൺ 10-നായിരുന്നു കൊലപാതകം നടന്നത്. ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മീരയെ ബൈക്കിലിരുത്തി അനീഷിന്റെ വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മീര തമിഴ്‌നാട്ടിലേക്ക് ആരോടൊപ്പം ഒളിച്ചോടിയെന്ന് കള്ളം പ്രചരിപ്പിച്ച പ്രതികൾ നാഗർകോവിലിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

മകളെയും പേരക്കുട്ടിയെയും കാണാനില്ലെന്ന് മഞ്ജുഷയുടെ മാതാവ് നൽകിയ പരാതിയിലാണ് പോലിസ് അന്വേഷണം തുടങ്ങിയത്. എന്നാൽ പ്രതികളെ പിടികൂടിയതോടെയാണ് കാണാതാവൽ കള്ളകഥയണെന്ന് അറിയുന്നതും കൊലപാതകത്തിന്റെ ചുരുളഴിയുന്നതും

Tags: