മുംബൈയില്‍ വഴിയോര കച്ചവടക്കാരനായ മലയാളിയെ കൊന്നു; ഒരാള്‍ അറസ്റ്റില്‍

Update: 2019-08-27 09:12 GMT

മുംബൈ: കടയ്ക്കു മുന്നിലെ മദ്യപാനം ചോദ്യം ചെയ്ത വഴിയോര കച്ചവടക്കാരനായ മലയാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് ആറ്റശേരി സ്വദേശി മുഹമ്മദാലി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുന്നിലുള്ള കടയില്‍ വച്ച് ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. സംഭവം ഇങ്ങനെ; മുഹമ്മദാലിയുടെ കടയ്ക്ക് മുമ്പില്‍ നിന്ന് മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലാകുകയായിരുന്നു. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാലരപതിറ്റാണ്ടായി നഗരത്തില്‍ ഇളനീര്‍ കച്ചവടം നടത്തിവരികയായിരുന്നു മുഹമ്മദലി.

Similar News